ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ടീമിന് ഒരു പ്രശ്നമാകില്ലെന്ന് പോര്‍ച്ചുഗലിന്റെ പുതിയ പരിശീലകന്‍ യോര്‍ഗെ ജീസസ്. റൊണാള്‍ഡോയ്ക്കായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണ് യോർഗെ ജീസസ്. ‘പ്രായം ഒരു ഘടകമല്ല. ക്രിസിനെ നോക്കൂ. തന്റെ പരിശീലനത്തിന് കീഴിൽ, ഒരു മത്സരത്തിൽ 8 കിലോമീറ്റർ വരെ ക്രിസ് ഓടുമായിരുന്നു, മണിക്കൂറിൽ 25 കിലോമീറ്ററിലധികം വേഗം കൈവരിക്കുകയും ചെയ്തിരുന്നു’– ജീസസ് പറഞ്ഞു.
ലോകകപ്പിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ദേശീയ ടീമിനായി ഭാവിയിൽ കളിക്കുന്നതിനുള്ള വാതിലുകൾ റൊണാൾഡോ അടച്ചിരുന്നില്ല. പോർച്ചുഗലിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതും റൊണാള്‍ഡോ ആണ്. 233 മല്‍സരം 146 രാജ്യാന്തര ഗോള്‍. 11 ലോകകപ്പ് ഗോള്‍.
‘താനിതുവരെ ക്രിസിനോട് സംസാരിച്ചിട്ടില്ല. അവൻ ദേശീയ ടീമിനോ എനിക്കോ ഒരിക്കലും ഒരു പ്രശ്നമാകില്ല’ ജീസസ് പറഞ്ഞു. ‘വിവാദങ്ങളെ സംബന്ധിച്ച്, എല്ലാവർക്കും അവരവരുടെ അഭിപ്രായത്തിന് സ്വാതന്ത്ര്യമുണ്ട്. ഒരു തീരുമാനമെടുക്കേണ്ട സമയം വരുമ്പോൾ, താൻ ക്രിസിനോടും മറ്റെല്ലാവരോടും വ്യക്തിപരമായി സംസാരിക്കും. ക്രിസ് പോർച്ചുഗലിന്റെ പ്രതീകമാണ്. അവൻ ചരിത്രത്തിൽ ഇടംനേടും. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ സന്തോഷമായിരുന്നു. ഒപ്പം ജോലി ചെയ്യാൻ വളരെ എളുപ്പമുള്ള വ്യക്തിയാണ് അദ്ദേഹം’ എന്നും യോര്‍ഗെ ജീസസ് വ്യക്തമാക്കി.
‘അവന്റെ ആഗ്രഹമെന്താണെന്ന് അറിയാനായി അവനുമായി സംസാരിക്കണം. അൽ നസ്റിൽ കരിയർ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് അവൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. ടീമിലേക്ക് തിരികെ വിളിക്കാൻ കഴിയുന്ന സാഹചര്യത്തിലാണെങ്കിൽ തീർച്ചയായും അത് ചെയ്യും. ഇതൊരു കടുത്ത വെല്ലുവിളിയാകും, പക്ഷേ വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്’– ലിസ്ബണിലെ പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ആസ്ഥാനത്ത് ജീസസ് പ്രതികരിച്ചു.
ബെൻഫിക്ക, സ്പോർട്ടിങ് ലിസ്ബൺ തുടങ്ങിയ പ്രമുഖ പോർച്ചുഗീസ് ക്ലബ്ബുകളെ പരിശീലിപ്പിച്ച യോര്‍ഗെ ജീസസ് സൗദി ക്ലബ്ബായ അൽ-നസറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. അല്‍നസറിനെ സൗദി പ്രോ ലീഗ് ചാംപ്യന്മാരാക്കിയതും ഈ 71കാരനാണ്.