കാര്‍ലോ ആഞ്ചലോട്ടിയുടെ മാന്ത്രികസാന്നിധ്യത്തിനും ബ്രസീലിനെ രക്ഷിക്കാനായില്ല. ക്ഷീണിച്ച കാലുകളുമായി ടൂർണമെന്‍റ് ഓടിത്തീര്‍ക്കാമെന്ന വിശ്വാസമാണ് നോര്‍വെയ്ക്ക് മുന്നില്‍ പ്രീക്വാര്‍ട്ടറില്‍ തകര്‍ന്നുവീണത്.
ആറാം ലോകകപ്പിലേക്കുള്ള സുവർണ താക്കോൽ കാർലോ അഞ്ചലോട്ടിയുടെ കയ്യിലാണെന്ന വിശ്വാസത്തില്‍ മൂന്നു വർഷമാണ് ബ്രസീൽ ആ ഇറ്റാലിയൻ പരിശീലകനു പിന്നാലെ നടന്നത്. എന്നാൽ, ന്യൂജഴ്സിയിലെ കനത്ത ചൂടിൽ നോർവേയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റതോടെ, ഒരു കാര്യം തിരിച്ചറിഞ്ഞു. പ്രതീക്ഷയിലും ഗൃഹാതുരത്വത്തിലും തളർന്ന കാലുകളിലും കെട്ടിപ്പൊക്കിയ ഒരു ടീമിനെ വെച്ച് ക്ലബ് ഫുട്ബോളിലെ അതികായനായ പരിശീലകനു പോലും അദ്ഭുതങ്ങൾ പ്രവർത്തിക്കാനാവില്ല. കളിയിലെ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ പരിശീലകരിൽ ഒരാളായിരിക്കാം അഞ്ചലോട്ടി പക്ഷേ താനും ഒരു മനുഷ്യൻ മാത്രമാണെന്ന് ഈ ലോകകപ്പ് തെളിയിച്ചു.
പ്രതാപകാലം കഴിഞ്ഞ പ്രായംചെന്ന കളിക്കാരെ വിശ്വസിച്ച തീരുമാനം തിരിച്ചടിച്ചു. നോർവേയുടെ രണ്ടു ഗോളുകളും പിറന്നത് ബ്രസീലിന്‍റെ ഇടതുവിങ്ങിലൂടെയായിരുന്നു. 34കാരനായ ഡാനിലോ കാവല്‍ നിന്ന റൈറ്റ് ബാക്ക് പൊസിഷനില്‍ ബ്രസീലിനെ തളര്‍ത്തുന്ന ഊർജവുമായി ആന്ദ്രേസ് ഷെൽഡെറപ്പ് പകരക്കാരനായി ഇറങ്ങിയതോടെ കഥമാറി. ഫ്ലെമംഗോയിൽ അടുത്ത കാലത്തായി റിസർവ് സെന്‍റര്‍ ബാക്ക് ആയി കളിച്ചിരുന്ന ഡനിലോയെ റൈറ്റ് ബാക്ക് പൊസിഷനില്‍ ഇറക്കിയത് വലിയ പിഴയവായി. എതിരാളികളുടെ വേഗത്തിനൊപ്പം ഓടിയെത്താൻ കാസിമിറോ പാടുപെട്ടു. പരുക്കുമായി ടൂർണമെന്‍റിനെത്തിയ നെയ്മറിൽ നിന്ന് കാര്യമായ മുന്നേറ്റങ്ങളോ അപ്രതീക്ഷിത നീക്കങ്ങളോ ഉണ്ടായില്ല. വേഗത കുറഞ്ഞ, പ്രവചിക്കാവുന്ന, മന്ദഗതിയിലുള്ള നീക്കങ്ങളുമായി, പഴയ പ്രതിഭയുടെ ഒരു നിഴൽ മാത്രമായി നെയ്മർ.