Image Credit: x, AP

വിവാദങ്ങളോടെയാണ് ഇക്കുറി ലോകകപ്പ് തുടങ്ങിയത്. ലോകകപ്പ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെല്ലാം അമേരിക്കയില്‍ ചവിട്ടയരയ്ക്കപ്പെടുകയാണെന്നാണ് ഉയരുന്ന വിമര്‍ശനം. ലോകകപ്പിനെത്തിയ സൊമാലിയക്കാരന്‍ ഒമര്‍ അബ്ദുല്‍ ഖാദിര്‍ അര്‍താന് അമേരിക്ക പ്രവേശനം നിഷേധിച്ചതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. അമേരിക്കന്‍ ഭരണകൂടത്തിന്‍റെ വംശീയ വിവേചനം പ്രകടമാകുകയാണ് ഇക്കാര്യത്തിലുണ്ടായതെന്ന് ഫുട്ബോള്‍ താരം സി.കെ.വിനീത് ഫെയ്സ്ബുക്കില്‍ കുറിച്ചു. 

സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയുമെല്ലാം ലോകകപ്പ് ഫുട്ബോള്‍ ആഘോഷം അമേരിക്കയുടെ രാഷ്ട്രീയ നിലപാടുകളെയും വിവേചനങ്ങളെയും കുറിച്ചുള്ള ചര്‍ച്ചയായി മാറിപ്പോയെന്നും വിനീത് പറയുന്നു. ലോകത്തെ തന്നെ ഏറ്റവും റേസിസ്റ്റ് സര്‍ക്കാര്‍ തങ്ങളാണെന്നും ജോര്‍ജ് ഫ്ലോയിഡിനെ ഞെരിച്ച് കൊന്നവര്‍ അവസാനിച്ചിട്ടില്ലെന്നുമാണ് അര്‍താന് പ്രവേശനം നിഷേധിച്ചതിലൂടെ അമേരിക്കന്‍ ഭരണകൂടം ആവര്‍ത്തിച്ചുറപ്പിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു. റഫറിക്ക് വിലക്കേര്‍പ്പെടുത്തുമ്പോള്‍ കാല്‍പന്തിനെ സ്നേഹിക്കുന്നവര്‍ ശ്വസിക്കാനാവാതെ വീര്‍പ്പുമുട്ടുകയാണെന്നും സാധുവായ രേഖകളെല്ലാം ഉണ്ടായിട്ടും അര്‍ത്താനെ മടക്കി അയച്ചത് ഒരു ജനതയോടുള്ള സമീപനമാണെന്നും വിനീത് എഴുതുന്നു. 

കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ: ഫിഫ ലോകകപ്പ് എന്നത് ഫുട്ബോളിന്റെ മാത്രമല്ല, സമത്വത്തിന്റെയും ഐക്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ആഘോഷമാണ്. എന്നാൽ 2026 ലോകകപ്പിന്റെ തുടക്കം തന്നെ ആ മൂല്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ കൂടിയാണ് സംഭവിക്കുന്നത്. ലോകത്തെ ഒന്നിപ്പിക്കേണ്ട ടൂർണമെന്റ്, അമേരിക്കയുടെ രാഷ്ട്രീയ നിലപാടുകളെയും വിവേചനപരമായ സമീപനങ്ങളെയും കുറിച്ചുള്ള ചർച്ചകളിലേക്കും വഴിമാറിയിരിക്കുകയാണ്.

കഴിഞ്ഞ വർഷം ആഫ്രിക്കയുടെ മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ട, ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ നിയുക്തനായ ആദ്യ സൊമാലിയക്കാരൻ ഒമർ അബ്ദുൽഖാദിർ അർതാന് അമേരിക്ക പ്രവേശനം നിഷേധിച്ചത് അതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. ലോകത്തെ ഏറ്റവും റേസിസ്റ്റ് ഗവൺമെന്റ് തങ്ങളാണെന്നോ,അല്ലെങ്കിൽ പുതിയ കാലത്തും റേസിസത്തിന് സ്റ്റേറ്റ് നിയന്ത്രിതമായ നിയമ സാധുതയുണ്ടെന്നോ, ജോർജ് ഫ്ലോയിഡിനെ  ഞെരിച്ചമർത്തിയവർ അവസാനിച്ചിട്ടില്ലെന്നോ, അമേരിക്കൻ ഭരണകൂടം ആവർത്തിച്ച് ഉറപ്പിക്കുകയാണ്... ഒരു റഫറിക്ക് ഭ്രഷ്ട് കൽപ്പിക്കുമ്പോൾ ഫുട്ബോൾ സ്നേഹികൾ " i cant breath " എന്ന് വീർപ്പ് മുട്ടുന്നുണ്ടാകും..!! സാധുവായ വിസ കൈവശമുണ്ടായിരുന്ന ഒരാൾക്ക് ലോക ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ നിന്ന് വിലക്ക് നേരിടേണ്ടി വരുമ്പോൾ അത് ഒരു വ്യക്തിക്കെതിരായ നടപടി മാത്രമല്ല, ഒരു ജനതയോടുള്ള സമീപനത്തിന്റെ പ്രതിഫലനമാണ് . സൊമാലിയയെയും സൊമാലിയക്കാരെയും കുറിച്ച് ഡോണാൾഡ് ട്രംപ് നടത്തിയ അവഹേളന പരാമർശങ്ങളെയും ഇതിനോട് ചേർത്ത് വായിക്കണം. 

ഇറാന്റെ അനുഭവവും അതിൽ നിന്ന് വ്യത്യസ്തമല്ല. അമേരിക്കയുടെ വിദേശ നയങ്ങൾക്കും സമ്മർദ്ദങ്ങൾക്കും മുന്നിൽ വഴങ്ങാൻ തയ്യാറാകാത്ത ഇറാൻ. ലോകകപ്പിന്റെ പേരിൽ ആതിഥേയ രാജ്യത്തേക്ക് എത്തുമ്പോൾ, ഇറാനിയൻ ഫുട്ബോൾ ഫെഡറേഷനിലെ ഉദ്യോഗസ്ഥർക്കും സപ്പോർട്ട് സ്റ്റാഫിനും മാധ്യമപ്രവർത്തകർക്കും വിസ നിഷേധിക്കപ്പെടുകയോ കാലതാമസം നേരിടുകയോ ചെയ്തു. ടീം അമേരിക്കയിൽ തയ്യാറെടുപ്പ് നടത്തുന്നതിന് പകരം മെക്സിക്കോയിൽ താവളമുറപ്പിക്കാൻ നിർബന്ധിതരായി. ഇറാനിയൻ ആരാധകർക്കും വിവിധ നിയന്ത്രണങ്ങൾ നേരിടേണ്ടി വരുന്നു . ഫുട്ബോൾ, രാഷ്ട്രീയത്തിന് അതീതമാണെന്ന് പറയുന്ന ഫിഫ തന്നെ അമേരിക്കയുടെ രാഷ്ട്രീയത്തിന്റെ മതിലുകൾക്കു മുന്നിൽ തലകുനിക്കുന്നതിന്റ ഉദാഹരണമായിരുന്നു ഇത്.

ഇത് സൊമാലിയയുടെയോ ഇറാന്റെയോ മാത്രം പ്രശ്നമല്ല. ആഫ്രിക്കൻ  രാജ്യങ്ങളിൽ നിന്നുള്ളവരും അറബ് ലോകത്ത് നിന്നുള്ളവരും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവരും കൂടുതൽ പരിശോധനകൾക്കും വിസ സങ്കീർണതകൾക്കും പ്രവേശന അനിശ്ചിതത്വങ്ങൾക്കും വിധേയരാകേണ്ടി വരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എളുപ്പത്തിൽ തുറക്കുന്ന വാതിലുകൾ മറ്റുള്ളവർക്ക് മുന്നിൽ അടയ്ക്കപ്പെടുന്നു. 

അമേരിക്ക സ്വയം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്ന ചിത്രവും ലോകം യാഥാർത്ഥ്യത്തിൽ കാണുന്ന അമേരിക്കയും തമ്മിലുള്ള വ്യത്യാസം അളക്കപ്പെടുന്ന വേദിയാണ് ഇത്. സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശം എന്നീ വാക്കുകൾ നിരന്തരം ആവർത്തിക്കുന്ന ഒരു രാജ്യം, അതിഥികളെ സ്വീകരിക്കുന്ന രീതിയിലൂടെ ആ വാക്കുകളുടെ യഥാർത്ഥ അർത്ഥം തെളിയിക്കേണ്ട സമയമാണിത്.

സ്കൂളിൽ ബോംബിങ് നടത്തി അമേരിക്ക അരും കൊല ചെയ്ത കുഞ്ഞുങ്ങളെ ഓർമ്മിപ്പിക്കുന്ന സന്ദേശങ്ങളുമായി ഇറാനിയൻ താരങ്ങൾ ലോകകപ്പിൽ എത്തിയത് യാദൃശ്ചികമല്ല. ലോകം ആഘോഷിക്കുന്ന വേളയിലും യുദ്ധങ്ങളും ഉപരോധങ്ങളും ഇരട്ടത്താപ്പുകളും തുടരുന്നുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്താവനയായിരുന്നു അത്. രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തന്നെയാണ് ഫുട്ബോളിന്റെ വാതിൽക്കൽ എത്തി നിൽക്കുന്നത്. ഫിഫ പ്രസിഡന്റും ട്രംപും തമ്മിലുള്ള ബന്ധം ഉപയോഗിച്ച് 'മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' ക്യാംപയിന്‍ നടത്തുകയാണവർ.

അടുത്ത ഒരു മാസം ലോകം ഫുട്ബോൾ മത്സരങ്ങൾ മാത്രമല്ല കാണുക. അമേരിക്ക പറയുന്നതും ചെയ്യുന്നതും തമ്മിലുള്ള അന്തരം കൂടി ലോകത്തിന് മുന്നിൽ അനാവരണം ചെയ്യപ്പെടും, ഒരു ലോകകപ്പിന് രാജ്യങ്ങളുടെ പ്രൗഢി പ്രദർശിപ്പിക്കാൻ കഴിയുന്നത് പോലെ തന്നെ അവരുടെ യഥാർത്ഥ മുഖവും വെളിപ്പെടുത്താൻ കഴിയും. അമേരിക്ക കൊട്ടി ഘോഷിക്കുന്ന ലിബറൽ ജനാധിപത്യത്തിന്റെ പൊള്ളത്തരങ്ങൾ ഊതി നിറച്ച കുമിളയായി പൊട്ടാൻ കൂടെയുള്ളതാണ് ഈ ലോകകപ്പ്'.

ENGLISH SUMMARY:

Indian footballer C.K. Vineeth has launched a scathing attack on the United States government, accusing the 2026 FIFA World Cup co-hosts of practicing institutionalized racism and visa discrimination. In an extensive Facebook post, the veteran winger highlighted the controversial entry denial of prominent Somali referee Omar Abdulqadir Artan despite him holding valid travel documentation. Vineeth stated that this hostile administrative barring heavily mirrors the structural biases exposed during historical events like the tragic death of George Floyd. He further noted that geopolitical tensions have severely hit the Iranian national contingent, forcing their technical staff to camp in Mexico due to intentional US visa delays. The football star criticized FIFA for bowing down to Washington’s aggressive political foreign policies and turning a blind eye to racial profiling against African and Arab citizens. Concluding his note, Vineeth warned that the month-long tournament will ultimately expose the deep hypocrisies of American liberal democracy to billions of global spectators.