ചെല്‍സി പരിശീലകനാകാന്‍ ലിയാം റോസനിയർ. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ക്ലബ് ഹൾ സിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ട് രണ്ട് വർഷം തികയും മുൻപാണ്, ഇംഗ്ലീഷ് ഫുട്ബോളിലേക്കുള്ള 41കാരന്റെ തിരിച്ചുവരവ്.
മോശം പ്രകടനങ്ങളുടെയും ക്ലബ് ഉടമകളുമായുള്ള അഭിപ്രായ ഭിന്നതയെയും തുടർന്ന് വ്യാഴാഴ്ച ചെൽസിയുമായി വഴിപിരിഞ്ഞ മരെസ്കയ്ക്ക് പകരക്കാരനായാണ് റോസനിയര്‍ സ്റ്റാംഫോഡ് ബ്രിഡ്ജിലേക്ക് എത്തുന്നത്. ഫ്രഞ്ച് ക്ലബ് സ്ട്രോസ്ബർഗില്‍ നിന്നാണ് വെസ്റ്റ് ലണ്ടനിലേക്കുള്ള വരവ്. ചെല്‍സിയുടെ സഹോദരക്ലബാണ് സ്ട്രോസ്ബര്‍ഗ്. ഇംഗ്ലണ്ടുകാരനായ റോസനിയർ 2021-22 കാലഘട്ടത്തിൽ ഡെർബി കൗണ്ടിയിൽ വെയ്ൻ റൂണിയുടെ സഹപരിശീലകനായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം ക്ലബ് വിട്ടതോടെ ഡെർബിയുടെ ഇടക്കാല പരിശീലകനായും ചുമതലയേറ്റു. പിന്നീട് ഹൾ സിറ്റിയുടെ പരിശീലകനായിരുന്ന റോസനിയർ, 2024 ജൂലൈയിലാണ് സ്ട്രോസ്ബർഗിൽ ചേർന്നത്.
കഴിഞ്ഞ സീസണിൽ ടീമിനെ ഫ്രഞ്ച് ലീഗിൽ ഏഴാം സ്ഥാനത്തെത്തിച്ച റോസനിയര്‍, കോൺഫറൻസ് ലീഗിന് യോഗ്യതയും നേടിക്കൊടുത്തു. ഈ സീസണിൽ മികച്ച തുടക്കമിട്ട സ്ട്രോസ്ബർഗ്, നവംബറിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരേക്കാള്‍ ഒരു പോയിന്റ് മാത്രം പിന്നിലായി മൂന്നാമതായിരുന്നു. എന്നാൽ, തുടർച്ചയായി നാലു മത്സരങ്ങളിൽ ജയിക്കാനാവാത്തതോടെ ടീം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനക്കാരാണ് ചെല്‍സി. ചാംപ്യന്‍സ് ലീഗ് യോഗ്യത നേടിക്കൊടുക്കുകയാണ് ലിയാം റോസനിയര്‍ക്ക് മുന്നിലുള്ള ആദ്യ കടമ്പ.