അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. യുവ താരം വൈഭവ് സൂര്യവംശി കളിക്കില്ല. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. ഇടവേളയ്ക്ക് ശേഷം ജസ്പ്രിത് ബുംറ ടീമില്‍ തിരിച്ചെത്തി.
ഡൽഹിയിലെ പിച്ചിന്റെ സ്വഭാവം കൃത്യമായി അറിയാമെന്നും ആദ്യം ബോളിങിന് അനുയോജ്യമായ പിച്ചാണെന്നും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പറഞ്ഞു. സിംബാബ്‌വെ സീരിസ് പോലെ പരമ്പര അനുകൂലമാക്കാന്‍ ശ്രമിക്കുമെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ആദ്യം പന്തെറിയാനായിരുന്നു തങ്ങളും തീരുമാനിച്ചിരുന്നതെന്ന് അഫ്ഗാന്‍ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാൻ പറഞ്ഞു. ഇനി മികച്ച സ്കോര്‍ പടുത്തുയർത്താൻ ശ്രമിക്കുമെന്നും സദ്രാന്‍ പറഞ്ഞു.
ഇന്ത്യന്‍ ഇലവന്‍ ഇങ്ങനെ; സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.
അഫ്ഗാനിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന പരമ്പരയിലെ മല്‍സരങ്ങള്‍ നടക്കുന്നത് ഡല്‍ഹിയിലാണ്. പരമ്പരയിലെ മൂന്നു മല്‍സരങ്ങളും നടക്കുക ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് നടക്കുക. സൗഹൃദ അയൽരാജ്യമായ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താനാണ് പരമ്പര. സംപ്രേഷണ വരുമാനവും ടിക്കറ്റ് വിൽപ്പനയിൽ നിന്നുള്ള വരുമാനവും സ്റ്റേഡിയം അവകാശങ്ങളിലെ വിഹിതവും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ലഭിക്കും.