മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. വൈഭവ് സൂര്യവംശിക്ക് അവസരം നൽകണമോ അതോ സഞ്ജു സാംസണിൽ വിശ്വാസം തുടരണമോ എന്നതാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള പ്രധാന ചോദ്യം.
ഇംഗ്ലണ്ട് പര്യടനത്തിൽ സഞ്ജുവിന് പകരമാണ് വൈഭവ് പ്ലേയിങ് ഇലവനിലെത്തിയത്. എന്നാൽ പരമ്പരയിലെ അവസാന മത്സരമെത്തുമ്പോഴേക്കും 15കാരനായ വൈഭവിന് സഞ്ജുവിനായി വഴിമാറേണ്ടിവന്നു. ഏഷ്യൻ ഗെയിംസിനുള്ള അന്തിമ ഇലവൻ തീരുമാനിക്കുന്നതിന് മുമ്പ് സഞ്ജുവിനും വൈഭവിനും കഴിയുന്നത്ര തുല്യ അവസരങ്ങൾ നൽകാൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ ശ്രേയസ് അയ്യരും തയ്യാറാകുമെന്നാണ് പ്രതീക്ഷ.
അതേസമയം വെള്ളിയാഴ്ച വൈകുന്നേരത്തെ നെറ്റ് സെഷനിടെ പുറംവേദന അനുഭവപ്പെട്ട കിഷൻ മത്സരത്തിൽ നിന്ന് പുറത്തായാൽ ഇരുവർക്കും അവസരം ലഭിച്ചേക്കാം. അക്സർ പട്ടേലും വാഷിങ്ടൺ സുന്ദറും ഇലവനിൽ ഇടം നേടാനാണ് സാധ്യത. മൂന്നാമതൊരു സ്പെഷ്യലിസ്റ്റ് സ്പിന്നറായി വരുൺ ചക്രവർത്തിയെ ഉൾപ്പെടുത്തുമോ, അതോ സ്പെഷ്യലിസ്റ്റ് പേസറായ യശ് ഠാക്കൂറിന് അവസരം നൽകുമോ എന്നറിയാനും കാത്തിരിക്കണം. ജസ്പ്രീത് ബുംറയ്ക്കും അർഷ്ദീപ് സിങ്ങിനുമൊപ്പം ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്കും ടീമിൽ സ്ഥാനമുണ്ടാകും. സൗഹൃദ അയൽരാജ്യമായ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താനാണ് പരമ്പര. സംപ്രേഷണ വരുമാനവും ടിക്കറ്റ് വിൽപ്പനയിൽ നിന്നുള്ള വരുമാനവും സ്റ്റേഡിയം അവകാശങ്ങളിലെ വിഹിതവും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ലഭിക്കും.