കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ൽ തുടർച്ചയായ രണ്ടാം അർദ്ധ സെഞ്ചറിയുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റെ ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ. രോഹൻ്റെ തകർപ്പൻ ഇന്നിംഗ് സാണ് ആലപ്പി റിപ്പിൾസിനെതിരെ കാലിക്കട്ടിന് അനായാസ വിജയം ഒരുക്കിയത്.
47 പന്തിൽ 8 സിക്സറുകളുടെയും 6 ബൗണ്ടറികളുടെയും അകമ്പടിയോടെയാണ് രോഹൻ 94 റൺസ് നേടിയത്. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്‌ടപ്പെട്ട് പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ ഉത്തരവാദിത്വം ഏറ്റെടുത്തത്. തുടർന്ന് കളത്തിൽ കണ്ടത് രോഹന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു.
രണ്ടാം ഓവറിന്റെ അഞ്ചാം പന്തിൽ ബൗണ്ടറിയും ആറാം പന്തിൽ സിക്സറും നേടിയാണ് രോഹൻ ആക്രമണത്തിന് തുടക്കമിട്ടത്. മൂന്നാം ഓവറിന്റെ നാലാം പന്തിൽ വരൂൺ നായനാരെ ജലജ് സക്സേന പുറത്താക്കിയെങ്കിലും, വിനിൽ ടി.എസ് എറിഞ്ഞ നാലാം ഓവറിൽ രോഹൻ 12 റൺസ് നേടി.
അജിനാസ് കെ എറിഞ്ഞ 11-ാം ഓവറിൽ നാല് സിക്സറുകൾ ഉൾപ്പെടെ 25 റൺസാണ് രോഹൻ അടിച്ചുകൂട്ടിയത്. അഖിൽ ദേവ് എറിഞ്ഞ 13-ാം ഓവറിൽ രണ്ട് സിക്സറുകൾ ഉൾപ്പെടെ 15 റൺസും നേടി.
94 റൺസിലെത്തിയ രോഹൻ, അഭിജിത്ത് പ്രവീൺ എറിഞ്ഞ പന്ത് ലോങ് ഓഫിന് മുകളിലൂടെ സിക്സറടിച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സച്ചിൻ ബേബിയുടെ കൈകളിൽ ക്യാച്ച് നൽകി പുറത്തായത്.
തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറിയുമായി രോഹൻ ഫോമിലേക്ക് എത്തിയത് കാലിക്കറ്റിൻ്റെ കിരീട പ്രതീക്ഷകൾക്ക് കരുത്തേകുകയാണ്.