Image credit: AFP
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. വിന്‍ഡീസിന്റെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു സോബേഴ്സ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ഓവറില്‍ 6 സിക്സറുകള്‍ പറത്തിയ സോബേഴ്സ് വിട പറയുമ്പോള്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഒരധ്യായമാണ് അവസാനിക്കുന്നത്. വെടിക്കെട്ട് ബാറ്റിങ്, മികച്ച ഫീല്‍ഡിങ്, ഏത് ബാറ്ററും ഭയക്കുന്ന പേസ് ആക്രമണവും. അതായിരുന്നു സോബേഴ്സ്. 1953 ല്‍ തന്‍റെ പതിനാറാം വയസിലാണ് ലോകം കണ്ടതില്‍ വച്ചേറ്റവും മികച്ച ഓള്‍റൗണ്ടര്‍ എന്ന ഖ്യാതിയിലേക്ക് സോബേഴ്സ് ചുവടുവച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിന്റെ ടെസ്റ്റ് ടീമില്‍ ഇടം നേടി. 1958-ൽ പാക്കിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 എന്ന ഉയര്‍ന്ന വ്യക്തഗത സ്കോര്‍ തകര്‍ക്കാന്‍ 36 വര്‍ഷങ്ങള്‍ വേണ്ടി വന്നു. 1994 ല്‍ ബ്രയാന്‍ ലാറയാണ് ആ ചരിത്രം തിരുത്തിയത്. 21 വര്‍ഷങ്ങള്‍ നീണ്ടുനിന്ന ക്രിക്കറ്റ് കരിയറിന് പരിസമാപ്തി കുറിച്ച് 1974 ല്‍ 38ാം വയസില്‍ വിരമിക്കല്‍. മിന്നും ഫോമില്‍ തുടരവെയായിരുന്നു ആ പിന്‍വാങ്ങല്‍.
നീണ്ട 21 വര്‍ഷത്തെ കരിയറില്‍ വിന്‍ഡീസിനായി 93 ടെസ്റ്റുകളില്‍ നിന്നായി26 ടെസ്റ്റ് സെഞ്ചറികള്‍ ഉള്‍പ്പെടെ 8032 റണ്‍സ് അടിച്ചുകൂട്ടി, 235 വിക്കറ്റുകള്‍ പിഴുതു. 383 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 28,000 ലേറെ റണ്‍സുകള്‍ സ്കോര്‍ ചെയ്ത സോബേഴ്സ് ആയിരത്തിലേറെ വിക്കറ്റുകളും വീഴ്ത്തി. ഒരോ വര്‍ഷത്തേയും മികച്ച പുരുഷ ക്രിക്കറ്റര്‍ക്ക് സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്സ് ട്രോഫിയാണ് സമ്മാനിക്കുന്നത്.