Image Credit: X@Gill_Iss
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തോറ്റെങ്കിലും സഞ്ജുവിന്‍റെ സ്റ്റംപിങ്ങാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകര്‍ ആഘോഷമാക്കുന്നത്. നൂര്‍ അഹമ്മദിന്‍റെ പന്തില്‍ ഗില്ലിനെ പുറത്താക്കിയ സഞ്ജുവിന്‍റെ സ്റ്റംപിങ് ധോണിയുടേതിന് സമാനം എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരാം. മത്സരത്തില്‍ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച വിക്കറ്റായിരുന്നു ഇത്.
ലെഗ് സൈഡിലേക്ക് വന്ന പന്ത് ഫ്ലിക്ക് ഷോട്ട് കളിക്കാനായിരുന്നു ഗില്ലിന്‍റെ ശ്രമം. എന്നാല്‍ ഗില്ലിന് പന്ത് മിസ്സായതോടെ അടുത്തത് സഞ്ജുവിന്‍റെ ഊഴം. പന്ത് കയ്യില്‍ കിട്ടിയ ഉടനെ സ്റ്റമ്പ് ചെയ്ത് സഞ്ജു ഗില്ലിനെ പുറത്താക്കി. കണ്ണ് ചിമ്മുന്ന വേഗത്തിലാണ് സഞ്ജു ബെയ്ൽസ് തെറിപ്പിച്ചത്. കാലെടുത്ത് ക്രീസിലേക്ക് വയ്ക്കുന്ന സമയത്തിനുള്ളില്‍ സഞ്ജു മിന്നല്‍ സ്റ്റംപിങ് നടത്തി.
ഇതോടെ 58 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് പൊളിഞ്ഞത്. 23 പന്തില്‍ 33 റണ്‍സുമായാണ് ഗില്‍ പുറത്തായത്. മൂന്നു സിക്സറും ഒരു ബൗണ്ടറിയും അടങ്ങുന്നതാണ് ഗില്ലിന്‍റെ ഇന്നിങ്സ്. സഞ്ജുവിന്‍റെ പ്രകടനം ധോണിയുടേതിന് സമാനം എന്നാണ് ആരാധകര്‍ പറയുന്നത്. 2023 ഫൈനലിലെ ധോണിയിടെ സ്റ്റംപിങ് ഓര്‍മ വന്നു എന്നാണ് ഒരാള്‍ എക്സില്‍ കുറിച്ചത്. ആദ്യം കണ്ടപ്പോള്‍ ഇത് ധോണിയാണോ എന്ന് സംശയമുണ്ടായിരുന്നു എന്നാണ് മറ്റൊരു പോസ്റ്റ്.
മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് ചെന്നൈയുടെ തോല്‍വി. ചെന്നൈ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 16.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. സായ് സുദർശൻ (46 പന്തിൽ 87) ജോസ് ബട്‌ലർ (30 പന്തിൽ 39*), ശുഭ്മൻ ഗിൽ (23 പന്തിൽ 33) എന്നിവരുടെ ബാറ്റിങ്ങാണ് ഗുജറാത്തിനെ അനായാസ വിജയത്തിലെത്തിച്ചത്.