പാക്കിസ്ഥാന് സെമി ഫൈനലിലേക്ക് കടക്കാന്‍ നിര്‍ണായകമാണ് സൂപ്പര്‍ എട്ടിലെ അവസാന മത്സരം. ശ്രീലങ്കയോട് വലിയ മാര്‍ജിനിലെ ജയം മാത്രമാണ് പാക്കിസ്ഥാന് സൂപ്പര്‍ എട്ടില്‍ പ്രതീക്ഷിച്ചത്. ഇതിനായി മികച്ച രീതിയില്‍ ബാറ്റു വീശിയെങ്കിലും പ്രതീക്ഷിച്ച പോലെ ബൗളിങ് മികവായില്ല. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 212 റൺസാണ് പാക്കിസ്ഥാന്‍ നേടിയത്. അഞ്ചു റണ്‍സിന് മത്സരം ജയിച്ചെങ്കിലും പാക്കിസ്ഥാന്‍റെ സെമി ഫൈനല്‍ മോഹം അസ്ഥാനത്തായി. എന്നാല്‍ പാക്കിസ്ഥാന്‍ ബാറ്റിങ് സമയത്ത് ശ്രീലങ്കന്‍ താരങ്ങള്‍ ഒത്തുകളിച്ചു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരോപണം.
ഒരുകൂട്ടം ആരാധകരാണ് എക്സില്‍ ആരോപണം ഉന്നയിക്കുന്നത്. മത്സരത്തിലെ മോശം ഫീല്‍ഡിങാണ് ശ്രീലങ്ക പാക്കിസ്ഥാനെ ജയിപ്പിക്കാന്‍ കളിക്കുകയാണെന്ന ആരാധകരുടെ ആരോപണത്തിന് പിന്നില്‍. എളുപ്പമുള്ള ക്യാച്ച് നഷ്ടപ്പെടുത്തുന്നു, ഡിആര്‍എസ് ഉപയോഗിക്കുന്നില്ല, ക്യാച്ചെടുത്ത ശേഷം ബൗണ്ടറി ലൈന്‍ തൊടുന്നു എന്നിങ്ങനെയാണ് ശ്രീലങ്കയ്ക്ക് എതിരായ ആരോപണങ്ങള്‍. ട്വന്‍റി 20 ലോകകപ്പിന്‍റെ സെമിഫൈനല്‍ മത്സരങ്ങള്‍ നടത്താന്‍ വേണ്ടിയാണ് ശ്രീലങ്ക ഒത്തുകളിക്കുന്നതെന്നാണ് ആരോപണം. ഐസിസി വിഷയം അന്വേഷിക്കണമെന്നാണ് എക്സില്‍ ആരാധകര്‍ ആവശ്യപ്പെടുന്നത്.
അതേസമയം, പാക്കിസ്ഥാന്‍റെ സെമി ഫൈനല്‍ മോഹങ്ങള്‍ അവസാനിച്ചു. ശ്രീലങ്കയെ 147 റൺസിൽ താഴെ സ്കോറിനു പുറത്താക്കിയാല്‍ മാത്രമായിരുന്നു പാക്കിസ്ഥാന് സെമി ഫൈനല്‍ മോഹം. ശ്രീലങ്ക ഈ സ്കോര്‍ മറികടന്നതോടെ ഇനി പാക്കിസ്ഥാന്‍ പുറത്തായി. ക്യാപ്റ്റന്‍ ദസുൻ ഷനക നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് പാക്കിസ്ഥാന്‍റെ പ്രതീക്ഷകളെ ഇല്ലാതാക്കിയത്.
105–5 എന്ന നിലയില്‍ ക്രീസിലെത്തിയ ഷനക എട്ടു സിക്സറും രണ്ട് ബൗണ്ടറിയും സഹിതം 31 പന്തില്‍ 76 റണ്‍സെടുത്തു. കാമില്‍ മിഷാര (26), ചരിത് അസലങ്ക (25) എന്നിവരും അര്‍ധ സെ‍്ചറി നേടിയ പവന്‍ രത്നായകെയും (58) ശ്രീലങ്കയ്ക്ക് വിജയ പ്രതീക്ഷ നല്‍കി.
ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തിരുന്നു. ഓപ്പണർ സഹിബ്സദ ഫർഹാന്‍ പാക്കിസ്ഥാനു വേണ്ടി സെഞ്ചറി നേടി. 60 പന്തുകളിൽ അഞ്ച് സിക്സുകളും ഒൻപതു ഫോറുകളും ബൗണ്ടറി കടത്തിയ ഫർഹാൻ 100 റൺസെടുത്തു പുറത്തായി. ഫഖർ സമാൻ 42 പന്തിൽ 84 റൺസെടുത്തു. ട്വന്റി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയര്‍ത്തിയത്.