പാക്കിസ്ഥാനെതിരെ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യ വിജയിച്ചത്. 114 റണ്‍സിന് ഔള്‍ഔട്ടായതോടെ 61 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ പാക്കിസ്ഥാന്‍റെ ബാറ്റിങിന് മുന്നോടിയായി പാക്ക് താരങ്ങളെ സ്ലെഡ്ജ് ചെയ്യേണ്ടെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ടീം അംഗങ്ങളോട് പറയുന്ന വിഡിയോ ടീം ഇന്ത്യ പുറത്തുവിട്ടു.
''മത്സരത്തില്‍ ചുറുചുറുക്കും വേഗതയും നിലനിർത്തുക. ഒരാളോടും ഒന്നും മിണ്ടേണ്ട'. നല്ല ക്രിക്കറ്റ് കളിക്കുക. മികച്ച സ്കില്‍ കൊണ്ട് ഈ മത്സരം ജയിക്കാന്‍ സാധിക്കും'' എന്നാണ് സൂര്യകുമാര്‍ യാദവ് ടീം അംഗങ്ങളോട് പറയുന്നത്. വലിയ സ്കോറിന്‍റെ സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ ബൗളിങ് നിരയുടെ കഴിവിന് പിന്നില്‍ പാക്കിസ്ഥാന്‍ തകരുകയായിരുന്നു.
പവര്‍പ്ലേയില്‍ 34 റണ്‍സിന് നാലു വിക്കറ്റ് എന്ന നിലയിലായിരുന്നു പാക്കിസ്ഥാന്‍. മധ്യ ഓവറുകളിലും രക്ഷാപ്രവര്‍ത്തനം നടക്കാഞ്ഞതോടെ 114 ന് പാക്കിസ്ഥാന്‍റെ ഇന്നിങ്സ് അവസാനിച്ചു. ട്വന്‍റി 20 ചരിത്രത്തില്‍ ഇന്ത്യയോടേറ്റ പാക്കിസ്ഥാന്‍റെ ഏറ്റവും വലിയ പരാജയമാണിത്. ഇഷാന്‍ കിഷന്‍റെ 40 പന്തില്‍ 77 റണ്‍സ് പ്രകടനം ഇന്ത്യന്‍ സ്കോറിങില്‍ നിര്‍ണായകമായി. ആഭ്യന്തര ക്രിക്കറ്റില്‍ ബാറ്റു ചെയ്ത രീതിയില്‍ ഇഷാന്‍ ബാറ്റു ചെയ്യുകയും ടീമിനെ മുന്നോട്ട് നയിക്കുകയും ചെയ്തു എന്നാണ് സൂര്യകുമാര്‍ പറഞ്ഞത്.