ട്വന്റി 20 ലോകകപ്പില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ടോസിനെത്തിയ ഇരുക്യാപ്റ്റന്‍മാരും ഹസ്തദാനം ചെയ്തില്ല. സഞ്ജു സാംസണും അര്‍ഷ്ദീപും ടീമിലില്ല. അഭിഷേക് ശര്‍മ തിരിച്ചെത്തി. കുല്‍ദീപ് യാദവും ടീമില്‍ ഇടംപിടിച്ചു. ത്രില്ലര്‍ പോരാട്ടത്തിന് മങ്ങലേല്‍പ്പിച്ച് കൊളംബോയില്‍ മഴ പെയ്തിരുന്നു. 30 ശതമാനം മഴസാധ്യതയെന്നാണ് പ്രവചനം.
പാക്കിസ്ഥാനെ തോല്‍പിച്ച് സൂപ്പര്‍ എയിറ്റ് ഉറപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. സ്പിന്നിന് മേല്‍ക്കൈ നല്‍കുന്ന പിച്ചാണ് കൊളംബോയിലേത്. നാല് സ്പെഷിലിസ്റ്റ് ബോളര്‍മാരുമായാണ് പാക്കിസ്ഥാനും ഇറങ്ങുക. പ്രേമദാസ സ്റ്റേഡിയത്തിലെ പുതുതായി ഒരുക്കിയ വേഗം കുറഞ്ഞ പിച്ചിലെ മല്‍സരത്തില്‍, സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണായകമാകും.
നെറ്റ്സിൽ കൂറ്റൻ ഷോട്ടുകളുമായി അഭിഷേക് ശർമ നിറഞ്ഞാടിയതു കണ്ടതിന്റെ ആശ്വാസത്തിലാണ് ആരാധകര്‍. ഏകദേശം 30 മിനിറ്റോളം ബാറ്റുചെയ്ത, അഭിഷേക് ക്ഷീണത്തിന്റെ യാതൊരു ലക്ഷണവും പ്രകടിപ്പിച്ചില്ല.
.ഒരു ഓള്‍റൗണ്ടറെ ഒഴിവാക്കി രണ്ട് പേസർമാരെയും രണ്ട് സ്പിന്നർമാരെയും ഉൾപ്പെടുത്തി നാല് സ്പെഷലിസ്റ്റ് ബോളർമാരെയാകും പാക്കിസ്ഥാൻ കളത്തിലിറങ്ങുക. വരുണ്‍ ചക്രവര്‍ത്തിയുടെ മിസ്ട്രി സ്പിന്നിന് പാക്കിസ്ഥാന്റെ മറുപടിയാണ് ഉസ്മാന്‍ താരിഖ്. താരിഖിന്റെ ആക്ഷനെ അനുകരിച്ച് സൂര്യകുമാര്‍ നെറ്റ്സില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പന്തെറിഞ്ഞതും കൗതുകമായി. ട്വന്റി 20 ലോകകപ്പില്‍ എട്ടുവട്ടം ഏറ്റുമുട്ടിയപ്പോള്‍ ഏഴുതവണയും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. മഴകാരണം മല്‍സരം ഉപേക്ഷിച്ചാല്‍ ഇന്ത്യയും പാക്കിസ്ഥാനും സൂപ്പര്‍ എട്ടിലേക്ക് മുന്നേറും.