mohammed-amir

അടുത്ത വര്‍ഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ പാക്കിസ്ഥാന‍് പേസര്‍ മുഹമ്മദ് ആമിര്‍. കഴിഞ്ഞ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ആമിര്‍ അയര്‍ലന്‍ഡിനെതിരെയാണ് ആമിര്‍ അവസാനമായി കളിച്ചത്. ആദ്യ സീസണില്‍ ഐപിഎല്ലില്‍ പാക്ക് താരങ്ങള്‍ പങ്കെടുത്തിരുന്നെങ്കിലും പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ പാക്കിസ്ഥാന്‍ താരങ്ങള്‍ ഐപിഎല്‍ കളിച്ചിരുന്നില്ല. 

ബ്രിട്ടിഷ് പാസ്പോർട്ട് ലഭിക്കുമ്പോൾ ഐപിഎൽ ലേലത്തിൽ പങ്കെടുക്കാനും ടൂർണമെന്റിൽ കളിക്കാനും താൽപര്യമുണ്ടെന്നും ആമിർ പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ ഒരു അവസരം ലഭിച്ചാല്‍ ഞാന്‍ ഐപിഎല്ലില്‍ കളിക്കും. ഞാനിത് തുറന്നു പറയുകയാണ്. അവസരം ലഭിച്ചില്ലെങ്കില്‍ ഞാന്‍ പിഎസ്എല്‍ കളിക്കും എന്നാണ് ആമിര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 2011 ൽ ബ്രിട്ടീഷ് പൗരത്വം നേടിയ ശേഷം മൂന്ന് ഐപിഎല്‍ സീസണുകൾ കളിച്ച അസ്ഹർ മഹമൂദിന്റെ പാത പിന്തുടരാനാണ് ആമിറിന്‍റെ നീക്കം. 

അടുത്ത വര്‍ഷം ഐപിഎല്ലും പിഎസ്‍എല്ലും ഒരേ സമയക്രമത്തില്‍ വരില്ലെന്നും ആമിര്‍ പറഞ്ഞു. ഈ വര്‍ഷത്തില്‍ ചാംപ്യന്‍സ് ട്രോഫി വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. 'ആദ്യം പി‌എസ്‌എല്ലിലേക്ക് തിരഞ്ഞെടുത്താൽ പിന്മാറാന്‍ സാധിക്കില്ല, ടൂർണമെന്റിൽ നിന്ന് വിലക്കും. ഐ‌പി‌എല്ലിലേക്ക് തിരഞ്ഞെടുത്താൽ, ആ ലീഗിൽ നിന്നും പിന്മാറാൻ കഴിയില്ല.ഏത് ലീഗിലേക്കാണ് ആദ്യം തിരഞ്ഞെടുക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും തീരുമാനം. ആദ്യം ഐ‌പി‌എൽ ലേലം നടന്ന് എന്നെ തിരഞ്ഞെടുത്താൽ പി‌എസ്‌എല്ലിൽ കളിക്കുകയില്ല', ആമിര്‍ വ്യക്തമാക്കി.  

നിലവില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് താരമാണ് ആമിര്‍. അതേസമയം നിലവിലെ സാഹചര്യത്തില്‍ ആമിര്‍ ഐപിഎല്‍ കളിക്കാനുള്ള സാധ്യത കുറവാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നടപടി കര്‍ശനമാക്കുന്നതിനിടെ ഇനി പരമ്പര കളിക്കില്ലെന്ന് അടുത്തിടെ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കിയിരുന്നു. അതിനാല്‍ പാക്ക് ബന്ധമുള്ള താരങ്ങളെ കളിപ്പിക്കാനുള്ള സാധ്യതയും കുറവാണ്. 

ENGLISH SUMMARY:

Former Pakistan pacer Mohammad Amir, who retired from international cricket last year, expresses his desire to play in the Indian Premier League (IPL) next year. Amir's last international match was against Ireland.