virat-kohli

ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ വിരാട് കോലിയുടെ ബാറ്റിങാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. സെഞ്ചറിയിലേക്ക് നീങ്ങുകയായിരുന്ന കോലി 84 റണ്‍സിലാണ് പുറത്താകുന്നത്. ഓസ്ട്രേലിയ്ക്കെതിരായ ഇന്നിങ്സിലെ പ്രകടനത്തോടെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ സ്കോററായി കോലി മാറി. ഇതിനൊപ്പം ഏകദിനത്തിലെ റണ്‍ ചെയിസില്‍ 8000 റണ്‍സ് എന്നൊരു നാഴികകല്ലും കോലി പിന്നിട്ടു.

രണ്ടാമത് ബാറ്റ് ചെയ്ത 159 ഇന്നിങിസില്‍ നിന്നാണ് കോലി 8,000 റണ്‍സ് നേടിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഏകദിന റണ്‍ ചെയ്സില്‍ 8,000 റണ്‍സ് നേടുന്ന താരമാണ് കോലി. 232 ഇന്നിങ്സില്‍ നിന്ന് 8,720 റണ്‍സാണ് സച്ചിനുള്ളത്. കോലിയുടെ 51 ഏകദിന സെഞ്ചറികളില്‍ 28 എണ്ണവും റണ്‍ ചേസില്‍ നേടിയതാണ്. സച്ചിന് 17 ന് സെഞ്ചറികളാണുള്ളത്. 

ചാംപ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരനായതോടെ മറികടന്നത് മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെയാണ്. നാലാം ചാംപ്യന്‍സ് ട്രോഫിയാണ് താരം കളിക്കുന്നത്. 700 റണ്‍സ് കടക്കുന്ന നാലാമത്തെ ബാറ്റ്സ്മാനാണ് കോലി. ഗ്രിസ് ഗെയില്‍ 791, മഹേല ജയവര്‍ധനെ-742 എന്നിവരാണ് മുന്നില്‍. 

ചാംപ്യന്‍സ് ട്രോഫിയില്‍ 16 ഇന്നിങ്സില്‍ നിന്ന് ഒരു സെഞ്ചറിയും നാല് അര്‍ധ സെഞ്ചറിയും കോലി ഇതുവരെ നേടിയിട്ടുണ്ട്. 

രോഹിത് ശര്‍മ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയതെങ്കിലും സ്കോര്‍ 50 കടക്കുന്നതിന് മുന്‍പ് ഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. വിരാട് കോലി– ശ്രേയസ് അയ്യര്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. ശ്രേയസ് അയ്യര്‍ 45 റണ്‍സ് നേടി. ആദം സാംപയുടെ പന്തില്‍ ശ്രേയസ് ബൗള്‍ഡാവുകയായിരുന്നു. ആദം സാംബയുടെ പന്തില്‍ ദ്വാർഷുയിസിന് ക്യാച്ച് നല്‍കിയായിരുന്നു കോലി പുറത്തായത്. 

ENGLISH SUMMARY:

Virat Kohli's stellar knock of 84 runs helped India dominate in the Champions Trophy semifinal. He also became India's highest run-scorer in the tournament and crossed 8,000 runs in ODI run chases.