പശ്ചിമേഷ്യൻ യുദ്ധകാലത്ത് ഹോർമുസ് കടലിടുക്ക് കടന്ന് ഏറ്റവും കൂടുതൽ കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിച്ച രാജ്യം ഇന്ത്യയാണെന്ന് നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ. യുദ്ധമേഖലയിൽ നിന്ന് മുപ്പതോളം കപ്പലുകളെയാണ് ഇന്ത്യൻ നാവികസേന വിജയകരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചത്. യുദ്ധത്തിന്‍റെ ആദ്യ ദിവസങ്ങളിൽ തന്നെ രാജ്യത്തേക്കുള്ള പെട്രോളിയം ഉൽപന്നങ്ങളുടെയും മറ്റ് ചരക്കുകളുടെയും വിതരണം തടസ്സമില്ലാതെ തുടരുന്നുവെന്ന് നാവികസേന ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. വിതരണ ശൃംഖലകൾ തടസ്സപ്പെടാതെ നിലനിർത്താനും ബദൽ മാർഗങ്ങൾ കണ്ടെത്താനും ഇത് സർക്കാരിന് ആവശ്യമായ സമയവും സൗകര്യവും നൽകിയെന്നും അദ്ദേഹം മനോരമ ന്യൂസ് കോൺക്ലേവിൽ പറഞ്ഞു.