പത്ത് വര്‍ഷം മുന്‍പ് മലപ്പുറം പെരിന്തല്‍മണ്ണയില്‍ നടന്ന സദാചാര കൊലപാതകം നമ്മള്‍ മറന്ന് കാണില്ല. മലപ്പുറം മങ്കട സദാചാര കൊലക്കേസിൽ അഞ്ചു പ്രതികൾ കുറ്റക്കാരാണെന്ന് കോടതി പറഞ്ഞിരിക്കുകയാണ്. മങ്കട സ്വദേശി നസീർ ഹുസൈൻ കൊല്ലപ്പെട്ട കേസിലാണ് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി 5 പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
2016 ജൂണ്‍ 28ന് പുലര്‍ച്ചെയാണ് സദാചാര ഗുണ്ടായിസത്തിൽ മങ്കട കൂട്ടിൽ പള്ളിപ്പടിയിലെ കുന്നശ്ശേരി നസീർ ഹുസൈൻ കൊല്ലപ്പെടുന്നത്. പ്രദേശത്ത് തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ എത്തിയ നസീറിനെ പ്രതികൾ സംഘംചേർന്ന് മർദിച്ചു കൊന്നു എന്നായിരുന്നു കേസ്. നസീറിന് കൊല്ലപ്പെടുമ്പോള്‍ നാല്‍പ്പത്തിയൊന്ന് വയസാണ്. കേസിൽ നാലുപേരെ പ്രത്യേക അന്വേഷണസംഘം അന്ന് അറസ്റ്റ് ചെയ്തു. കൂട്ടിൽ സ്വദേശികളായ അബ്‌ദുൽ ഗഫൂർ, ചെണ്ണേംകുന്നൻ ഷഫീഖ്, നായിക്കത്ത് ഷറഫുദ്ദീൻ, നായിക്കത്ത് അബ്‌ദുൽ നാസർ എന്നിവരാണ് അറസ്റ്റിലായത്. ഷറഫുദ്ദീന്‍റെ പേരിൽ മങ്കട, കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനുകളിൽ മറ്റ് കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടികിട്ടാനുള്ള അഞ്ചു പ്രതികൾ രാജ്യം വിടാതിരിക്കുന്നതിന് ലുക്ക് ഔട്ട് സർക്കുലർ നൽകി. പത്തുദിവസത്തിനകം എല്ലാവരെയും അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ തീരുമാനം.