കണ്ണൂര്‍ തയ്യിലില്‍ 2020 ഫെബ്രുവരി 17ന് കടപ്പുറത്തിനടുത്തുള്ള വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന ഒന്നര വയസ്സുകാരനെ കടലിലെ പാറക്കൂട്ടത്തിനിടയിൽ മരിച്ച നിലയിൽ കണ്ടെത്തി എന്ന വാര്‍ത്തയാണ് ആദ്യം പുറത്ത് വരുന്നത്.
സിറ്റി തയ്യിൽ കടപ്പുറത്തിന് സമീപത്തെ കൊടുവള്ളി ഹൗസിൽ ശരണ്യ–പ്രണവ് ദമ്പതികളുടെ മകൻ വിയാൻ ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കടൽക്കരയോട് ചേർന്ന പാറക്കൂട്ടത്തിനുള്ളിൽ തല കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്.
കുഞ്ഞിനെ കാണാനില്ലെന്ന് അമ്മ ശരണ്യയാണ് രാവിലെ വീട്ടുകാരെ അറിയിക്കുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകുന്നില്ല. പിന്നീട് പൊലീസ് സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ ഇരുവാതിലുകളും അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. വീടിനും കടലിനും ഇടയിൽ ഉയർന്ന കരിങ്കൽ ഭിത്തിയും പാറക്കെട്ടുകളുമുണ്ട്. അതു നടന്നുകയറി കുട്ടി തനിയെ കടലിൽ വീഴാൻ സാധ്യതയില്ല എന്ന് പൊലീസ് അന്ന് തന്നെ മനസിലാക്കി.
കുഞ്ഞിനെ രാത്രി ഭർത്താവിനൊപ്പം കിടത്തിയിരുന്നതായാണ് ശരണ്യ അന്ന് മൊഴി നല്‍കിയത്. താൻ തൊട്ടുതാഴെ ഷീറ്റ് വിരിച്ചു കിടക്കുകയായിരുന്നുവെന്നും ശരണ്യ പറഞ്ഞു. എന്നാൽ, പുലർച്ചെ കുഞ്ഞിനെ ശരണ്യ എടുത്തു കൊണ്ടുപോയി എന്നാണ് ഭർത്താവ് പ്രണവിന്റെ മൊഴി. പ്രണയവിവാഹിതരായ പ്രണവും ശരണ്യയും തമ്മിൽ ഏറെ നാളായി കുടുംബപ്രശ്നമുണ്ടായിരുന്നുവെന്ന് ബന്ധുക്കളും മൊഴി നൽകി. ഇതേ തുടർന്ന് ഇരുവരെയും അന്ന് ചോദ്യം ചെയ്തു.