300 ഏക്കർ വിസ്തൃതിയിൽ കണ്ണൂർ കല്യാട് നിർമ്മിച്ച രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്. 100 കിടക്കകളുള്ള ഗവേഷണ ആശുപത്രിയും ഔഷധസസ്യ ഗവേഷണ കേന്ദ്രവും നഴ്സറിയും താളിയോല പഠന കേന്ദ്രവുമാണ് ആദ്യഘട്ടത്തിൽ സജ്ജമായത്. ലോകത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങളും ഗവേഷണവുമായി സഹകരിക്കും. നാൽപ്പത്തിലധികം ദേശീയ അന്തർദേശീയ ഇന്‍റര്‍ ഡിസിപ്ലിനറി ഗവേഷണ സ്ഥാപനങ്ങൾ ഇപ്പോൾ തന്നെ രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രവുമായി സഹകരിക്കാൻ താല്പര്യമറിയിച്ചു എന്ന് അധികൃതർ പറഞ്ഞു. 200 കോടി രൂപ ചെലവിട്ടാണ് ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കിയത്. രണ്ടാംഘട്ടത്തിൽ രാജ്യാന്തര നിലവാരമുള്ള ആയുർവേദ മ്യൂസിയവും നിർമ്മിക്കും. ഇന്ത്യയുടെ തനത് വൈദ്യശാസ്ത്രമായ ആയുർവേദം തെളിവധിഷ്ഠിതമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനാണ് രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.