തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന വനിതാ ജീവനക്കാരുടെ പരാതിയില്‍ ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാറിനെതിരെ കേസ് എന്നതായിരുന്നു തുടക്കം. കൃഷ്ണകുമാറിന്‍റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലെടുത്ത കേസില്‍ ചലച്ചിത്രതാരം അഹാന ഉള്‍പ്പടെ ആറ് പേര്‍ പ്രതികളുമായി. 

കടയിലെ ക്യൂ ആര്‍ കോഡില്‍ തിരിമറി നടത്തി 69 ലക്ഷം രൂപ തട്ടിയെടുത്തത് പിടിച്ചപ്പോഴാണ് പരാതിയെന്ന് കൃഷ്ണകുമാറും ദിയയും മനോരമ ന്യൂസിനോട് പറഞ്ഞു. നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചിരുന്നതെന്ന് ജീവനക്കാരുടെ വിശദീകരണം. ഇതിന് മുമ്പ് കൃഷ്ണകുമാര്‍ നല്‍കി പരാതിയി്‍ല്‍ തട്ടിപ്പിന് ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. 

ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്ണന് തിരുവനന്തപുരം കവടിയാറില്‍ ഫാന്‍സി ആഭരണങ്ങള്‍ വില്‍ക്കുന്ന കടയുണ്ട്. ഒരു വര്‍ഷത്തിലേറെയായി ഇവിടെ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാരെയും ഭര്‍ത്താക്കന്‍മാരെയും, മെയ് 30ന് കൃഷ്ണകുമാറിന്‍റെ അമ്പലമുക്കിലെ ഓഫീസിലേക്ക് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി, ജാതീയമായി അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്നാണ് ആദ്യം പരാതിയായെത്തിയത്. പിന്നാലെ കേസെടുത്തു. 

ഇവരുടെ പരാതിയില്‍ കേസെടുക്കുന്നതിന് മുന്‍പ് തന്നെ കൃഷ്ണകുമാറിന്‍റെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.  ദിയയുടെ സ്ഥാപനത്തില്‍ ആഭരണങ്ങള്‍ വിറ്റ് കിട്ടുന്ന പണം, കടയിലെ ക്യൂ ആര്‍ കോഡ് തകരാറിലാണെന്ന് പറഞ്ഞ് ഇവരുടെ അക്കൗണ്ടിലേക്ക് മാറ്റി 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ജീവനക്കാര്‍ക്കെതിരെയുള്ള കേസ്.

ആഭരണങ്ങള്‍ വാങ്ങിയ സുഹൃത്തുക്കള്‍ പറഞ്ഞാണ് തട്ടിപ്പറിഞ്ഞതെന്നും അതിന് ശേഷം പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ ഇവരും ഭര്‍ത്താക്കന്‍മാരും ആദ്യം ദിയയുടെ ഫ്ളാറ്റിലെത്തിച്ച് ഇക്കഴിഞ്ഞ 30ന് 5 ലക്ഷം രൂപ തന്നു. പിന്നീട് കൂടുതല്‍ സംസാരിക്കാനായി കൃഷ്ണകുമാറിന്‍റെ ഓഫീസിലേക്ക് പോയി. അവിടെ വച്ച് മൂന്ന് ലക്ഷത്തി 82 ആയിരം രൂപയും തന്നു. അതിന് ശേഷം പിന്നീട് രാത്രിയില്‍ ദിയയെ ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി കൊടുത്തതെന്നും കൃഷ്ണകുമാര്‍ വിശദീകരിക്കുന്നു. സ്വന്തം മൊബൈലിലെ ക്യൂ ആര്‍ കോഡിലേക്ക് ജീവനക്കാര്‍ പണം വാങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങളും കൃഷ്ണകുമാര്‍ പുറത്തുവിട്ടു.എന്നാല്‍ നികുതി വെട്ടിക്കാനായി ദിയ കണ്ടെത്തിയ മാര്‍ഗമായിരുന്നു ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പണം വാങ്ങലെന്നാണ് മറുപടി.

പിന്നീട് കൃഷ്ണകുമാറിനെതിരായ കേസിൽ വനിത ജീവനക്കാരുടെ വാദം പൊളിച്ച് ദൃശ്യങ്ങൾ പുറത്തുവന്നു. ദിയ കൃഷ്ണന്‍റെ കടയിൽ നിന്ന് പണം, സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന് സമ്മതിക്കുന്ന ദൃശ്യങ്ങളാണ് കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ധു പുറത്തുവിട്ടത്. 30ന് രാവിലെ ദിയയുടെ ഫ്ലാറ്റിൽവച്ച് നടി അഹാനയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുമ്പോളാണ് കുറ്റസമ്മതം നടത്തുന്നത്. ഒരാൾ നാൽപതിനായിരം രൂപ വരെ കൈക്കലാക്കിയെന്ന് ജീവനക്കാർ സമ്മതിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

അതേസമയം വാദത്തിലുറച്ച് നില്‍ക്കുകയാണ് ജീവനക്കാർ. ദിയയുടെ സ്ഥാപനത്തിലെ പണം അക്കൗണ്ടിൽ വന്നെങ്കിലും അത് ദിയ പറഞ്ഞിട്ടാണെന്ന വാദമാണ് മൂന്ന് ജീവനക്കാരും ആവർത്തിക്കുന്നത്. 2024 ഓഗസ്റ്റ് മുതലാണ് പണം അക്കൗണ്ടിൽ വന്ന് തുടങ്ങിയത്. ഓൺലൈനായി നടത്തുന്ന കച്ചവടത്തിന്‍റെ പണം മാത്രമായിരുന്നു ദിയ സ്വന്തം അക്കൗണ്ടിൽ സ്വീകരിച്ചിരുന്നത്. 28 ന് കടയിലുണ്ടായ തർക്കത്തിന്  പിന്നാലെ മൂന്ന് പേരും ജോലി നിർത്തിയതിൻ്റെ വൈരാഗ്യത്തിലാണ് സാമ്പത്തിക തട്ടിപ്പ് ആരോപണം ഉന്നയിക്കുന്നതെന്നും ജീവനക്കാർ വാദിക്കുന്നു. ഇന്നലെ രാത്രി സി ജി അരുൺ സിങ്ങിനോട് ജീവനക്കാർ പറഞ്ഞ കാര്യങ്ങൾ കാണാം.

അതേസമയം തെളിവില്ലാതാകുമ്പോള്‍ ജീവനക്കാര്‍ ജാതി കാര്‍ഡ് ഇറക്കുന്നുവെന്ന് നടന്‍ കൃഷ്ണകുമാര്‍ .ഇൗ തട്ടിപ്പിന് പിന്നില്‍ വലിയ സംഘം ഉണ്ടാകാം. ലൈംഗികാരോപണം ഉന്നയിക്കുന്നതിന് തെളിവ് കൊണ്ടുവരട്ടെയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ജീവനക്കാരികളുടെ ബാങ്ക് രേഖകള്‍ പൊലീസ് പരിശോധിക്കുന്നില്ലെന്ന് കൃഷ്ണകുമാര്‍ ആരോപിച്ചു. ഒരു പൊലീസുകാരന്‍ പക്ഷപാതപരമായി പെരുമാറി. അദ്ദേഹത്തിന്‍റെ പ്രത്യയശാസ്ത്രം എന്‍റേതിന് വിരുദ്ധമായതിനാലാകാമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. 

കൃഷ്ണകുമാറും മകളുടെ കടയിലെ ജീവനക്കാരും പരസ്പരം ഗുരുതര പരാതികളുമായെത്തിയതോടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചു പൊലീസ്. പണം വീതിച്ചെടുത്തെന്ന് ജീവനക്കാര്‍ സമ്മതിക്കുന്ന ദൃശ്യങ്ങള്‍ കൃഷ്ണകുമാറും കൃഷ്ണകുമാര്‍ ഭീഷണിപ്പെടുത്ത ശബ്ദരേഖ വനിതാ ജീവനക്കാരും പുറത്തുവിട്ടു. 69 ലക്ഷം രൂപ നഷ്ടമായത് അറിയാന്‍ വൈകിയത് മുതല്‍ പരാതി നല്‍കാന്‍ വൈകിയത് വരെ ഇരുവരുടെയും പരാതികളിലെ ദുരൂഹതയായി അവശേഷിക്കുന്നുമുണ്ട്.

സ്വര്‍ണമല്ലാത്ത ആഭരണങ്ങള്‍ വില്‍ക്കുന്ന ഒരു ചെറിയ കടയാണ് ദിയയുടേത്. കഴിഞ്ഞ ജൂലായ് മുതല്‍ മെയ് വരെയുള്ള 11 മാസം കൊണ്ട് ലക്ഷങ്ങളുടെ കച്ചവടം നടന്നൂവെന്നതും അതില്‍ തന്നെ 69 ലക്ഷം രൂപ ജീവനക്കാര്‍ അടിച്ച് മാറ്റിയത് അറിഞ്ഞില്ലായെന്നതുമാണ് കൃഷ്ണകുമാറിന്‍റെ പരാതിയിലുയരുന്ന പ്രധാന സംശയം. പക്ഷെ വിശദീകരണം ഇങ്ങിനെ.

69 ലക്ഷം ഉണ്ടോയെന്ന് ഉറപ്പില്ലങ്കിലും പണം ജീവനക്കാരുടെ അക്കൗണ്ടിലേക്കെത്തിയിട്ടുണ്ട്. അത് മൂവരും വീതിച്ചെടുത്തെന്ന് അവര്‍ തന്നെ സമ്മതിക്കുന്നത് സാമ്പത്തിക തട്ടിപ്പിന് തെളിവാകുന്നു. നടി അഹാന നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നായിരുന്നു വനിത ജീവനക്കാരുടെ ആദ്യവാദം. തട്ടിക്കൊണ്ടുപോകുന്നതിന് മുന്‍പ് 30 ാം തീയതി രാവിലെ ഫ്ളാറ്റിലേക്കെത്തിയാണ് 5 ലക്ഷം രൂപ കൊടുത്തതെന്ന് വ്യക്തമായി. ഇതെന്തിനാണെന്ന ചോദ്യം വനിതാ ജീവനക്കാരുടെ ആരോപണങ്ങളെ സംശയനിഴലിലാക്കുന്നുണ്ട്. എന്നാല്‍ ജീവനക്കാര്‍ പറയുന്നത് പോലെ ജീവിതം തുലക്കുമെന്ന് ദിയ അയച്ച സന്ദേശം അവര്‍ക്ക് അനുകൂലവുമാകുന്നു.

തട്ടിക്കൊണ്ടുപോയത് 30നാണ്. അന്ന് വൈകിട്ട് വിട്ടയച്ചിട്ടും രണ്ട് ദിവസം ജീവനക്കാര്‍ പരാതി നല്‍കാതിരുന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. കൃഷ്ണകുമാറിന്‍റെ പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചതിന് പിന്നാലെയാണ് ജീവനക്കാര്‍ പരാതിയുമായെത്തിയതെന്ന് പൊലീസും വിശദീകരിക്കുന്നു. അതിനിടെ കൃഷ്ണകുമാര്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദവും പുറത്തുവന്നു.

ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലിട്ട് ജീവിതം നശിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ആദ്യം അഞ്ച് ലക്ഷം കൊടുത്തത്. പിന്നീട് തട്ടിക്കൊണ്ടുപോയി സ്ത്രീകളെ തടഞ്ഞുവെച്ചുംമൂന്നരലക്ഷം കൂടി വാങ്ങിച്ചു. അഹാന ഉള്‍പ്പടെ കൃഷ്ണകുമാറിന്‍റെ കുടുംബവും ജീവനക്കാരും ഭീഷണിപ്പെടുത്താനുണ്ടായിരുന്നു. കൃഷ്ണകുമാറിന്‍റെ സഹായി പൊലീസാണെന്ന് പറഞ്ഞ് വഞ്ചിച്ചെന്നും പരാതിയുണ്ട്.. രണ്ട് പരാതികളും പരിശോധിച്ച ശേഷം നടപടിയെന്നാണ് മ്യൂസിയം പൊലീസിന്‍റെ നിലപാട്.

കൃഷ്ണകുമാറിനെതിരായ കേസിൽ സത്യം കണ്ടെത്താൻ ബാങ്ക് അക്കൗണ്ട് പരിശോധിക്കാൻ പൊലീസ്. മൂന്ന് വനിത ജീവനക്കാരുടെയും ദിയ കൃഷ്ണൻ്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തേടി കത്ത് നൽകി. നാളെ വിവരം ലഭിച്ചേക്കും. അതിന് ശേഷം ചോദ്യം ചെയ്യലിലേക്ക് കടക്കാനും തീരുമാനം.