ചിന്താവിഷ്ടനായ ശ്രീനി; അഭിമുഖം

നടന്‍ ദിലീപിനെ പിന്തുണച്ചും മലയാള സിനിമയിലെ വനിതാക്കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ ശക്തമായി വിമര്‍ശിച്ചും ശ്രീനിവാസന്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ദീലിപിനെതിരായുള്ളത് കെട്ടിച്ചമച്ച കഥയാണെന്ന് ആരോപിച്ച ശ്രീനിവാസന്‍ ഡബ്യു.സി.സിയുടെ ഉദ്ദേശ്യമെന്തെന്ന് മനസിലാകുന്നില്ലെന്നും മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. 

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായുള്ളത് കെട്ടിച്ചമച്ച കഥയാണെന്ന് ശ്രീനിവാസന്‍ ആരോപിക്കുന്നു. ഒന്നരക്കോടിരൂപയ്ക്ക് പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് വിശ്വസനീയമല്ല. താനറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിന് ഒന്നരപ്പൈസപോലും ചെലവാക്കില്ലെന്നാണ് ശ്രീനീവാസന്റെ പക്ഷം.

അസുഖബാധിതനായി ചികില്‍സകഴി‍‍ഞ്ഞ്  ഇതാദ്യമായി ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ ശ്രീനിവാസന്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെതിരെയും തുറന്നവിമര്‍ശനം ഉന്നയിച്ചു. ഡബ്യു.സി.സിയുടെ ആവശ്യവും ഉദ്ദേശ്യവുമെന്തെന്ന് മനസിലാകുന്നില്ല. തുല്യവേതനമെന്ന ആവശ്യവും സിനിമാംഗത്ത് സ്ത്രീകള്‍ക്കുനേരെയുള്ള ചൂഷണവും സംബന്ധിച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉന്നയിച്ച വിമര്‍ശനങ്ങളെയും ശ്രീനിവാസന്‍ തള്ളി. .

ഒരു സംഘടനയേയും നശിപ്പിക്കാനല്ല താന്‍ സംസാരിക്കുന്നതെന്നും ചിലകാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകളുള്ളതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.