മുഖ്യ പ്രചരണായുധം കഞ്ചാവ്; ലക്ഷ്യം ന്യൂജെന്‍ വോട്ടര്‍മാര്‍

ചാരായനിരോധനവും മദ്യവര്‍ജനവും കേരളത്തില്‍  പ്രചാരണവിഷയമായിട്ടുണ്ട്.  എന്നാല്‍ അമേരിക്ക നേരെ തിരിച്ചാണ്. ട്രംപോ ബൈഡനോ  ആരു ഭരിക്കുമെന്ന് അമേരിക്ക ഈ വര്‍ഷം നിര്‍ണയിക്കുന്ന  പോരാട്ടത്തില്‍ മുഖ്യ പ്രചരണായുധം കഞ്ചാവാണ്. ലക്ഷ്യം ന്യൂജെന്‍ വോട്ടര്‍മാരും. 

ക‍ഞ്ചാവ് വലിച്ചെന്നതിന് ആരും ജയിലില്‍ പോകേണ്ടി വരില്ല. വാഗ്ദാനം നല്‍കുന്നത് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്.  അര ഗ്രാം കഞ്ചാവ് കൈയില്‍ വച്ചാല്‍ പോലും പിടിച്ചകത്തിടുന്ന നാട്ടില്‍ ഇത് അത്ഭുതമാവാം. 19 ലക്ഷം തടവുകാരില്‍ അ‍ഞ്ചിലൊന്നു പേരും അകത്തായത് ലഹരിമരുന്ന് കേസുകളിലാണ്. 

കഞ്ചാവ് ഉപഭോഗം കുറ്റകരമല്ലാതാക്കിയതിനാല്‍  പ്രസിഡന്‍റ് ജോ ബൈഡന്‍റെ ജനപ്രീതി ഉയരുമെന്നാണ് സര്‍വേ ഫലങ്ങള്‍. 18നും 25നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാരില്‍ 85 ശതമാനം പേരും നീക്കത്തെ അനുകൂലിക്കുന്നു. 40 സ്റ്റേറ്റുകള്‍ കഞ്ചാവ് ഉപയോഗം കുറ്റകരമല്ലാതാക്കിയിട്ടുണ്ട്. പക്ഷേ, ഫെഡറല്‍ നിയമത്തില്‍ ഇളവില്ല. നിയമം മാറിയാല്‍ മായമില്ലാത്ത കഞ്ചാവ് അംഗീകൃത കടകളില്‍ കൂടി ഉപഭോക്താക്കളിലെത്തിക്കാമെന്നും വാദമുണ്ട്. ഗൂഗിള്‍ മാപ്പില്‍ തിരഞ്ഞാല്‍ തന്നെ തട്ടിപ്പ് കടകളുടെ പേരുകളാണ് ആദ്യം വരുന്നതെന്ന് ന്യൂയോര്‍ക് ഗവര്‍ണര്‍ കാതി ഹോകുല്‍ പറയുന്നു.

2020ല്‍ ജോ ബൈഡന് ചെറുപ്പക്കാര്‍ക്കിടയില്‍ നല്ല പിന്തുണയായിരുന്നു. വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളിയും കഞ്ചാവ് ഉപയോഗം കുറ്റകരമല്ലാതാക്കിയും കഞ്ചാവ് കൈവശം വച്ചതിന് മാത്രം അകത്തായവരെ മോചിപ്പിച്ചും ഈ പിന്തുണ തിരിച്ചുപിടിക്കാനാണ് ബൈഡന്‍റെ ശ്രമം.