അന്യസ്ത്രീകളെ നോക്കരുതെന്ന് താലിബാൻ; മുഖംമറച്ച് അഫ്ഗാന്‍ കടകളിലെ ബൊമ്മകള്‍

അഫ്ഗാനിൽ താലിബാൻ ഭരണം വന്നത് മുതൽ സ്ത്രീകൾക്ക് കഷ്ടകാലമാണ്. ഇപ്പോഴിതാ ബൊമ്മകൾക്കും നിയന്ത്രണം. വസ്ത്രശാലകളിൽ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബൊമ്മകളുടെ എല്ലാം തലയും മുഖവും ‌മറച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ കടകളിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ടും തയ്യാറാക്കി. തുണികൊണ്ടുള്ള മുഖം മൂടികള്‍, ചാക്കുകൊണ്ടുള്ള മുഖംമൂടികള്‍, അലൂമിനിയം ഫോയില്‍ കൊണ്ടുള്ള മുഖാവരണങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് മറയ്ക്കുന്നത്. 

അഫ്ഗാനിസ്ഥാനിലെ കടകളിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ബൊമ്മകളുടെ തല വെട്ടണമെന്നായിരുന്നു താലിബാൻ അധികൃതരുടെ ആവശ്യം. വിഗ്രഹാരാധന ഇസ്‍ലാമിൽ നിഷിദ്ധമാണെന്ന കാരണത്താലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ അഫ്ഗാനിസ്താനില്‍ ഇത്തരം വ്യവസ്ഥകള്‍ വ്യാപാരത്തെ മോശമായി ബാധിക്കുന്നുവെന്ന വ്യാപാരികളുടെ പരാതിയെ തുടര്‍ന്ന് ബൊമ്മകളുടെ മുഖം മറച്ചാല്‍ മതിയെന്ന രീതിയിലേക്ക് താലിബാന്‍ നിലപാട് മാറ്റി.

ഇസ്‍ലാമിക കാര്യങ്ങള്‍ക്കായുള്ള പ്രത്യേക മന്ത്രാലയമാണ് ഇതിനുള്ള നിര്‍ദേശം പുറപ്പടുവിച്ചിരുന്നത്. കടകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്ത്രീകളുടെ ബൊമ്മയെ നോക്കിനില്‍ക്കുന്നത് ശരിയത്ത് നിയമത്തിന്റെ ലംഘനമാണ്. അന്യ സ്ത്രീകളെ നോക്കരുതെന്നാണ് ഇസ്‍ലാമിക ശാസനങ്ങള്‍. ഈ നിയമങ്ങളുടെ ലംഘനമാണ് ബൊമ്മകളെ നോക്കിനില്‍ക്കുന്നതെന്നാണ് താലിബാന്‍ ഉത്തരവില്‍ വ്യക്തമാക്കിയത്.