പുതിയ വൈറസ് വകഭേദം കൂടുതൽ മരണങ്ങൾക്ക് കാരണമാകും; പഠന റിപ്പോർട്ട്

ബ്രിട്ടനിൽ‌ വ്യാപിച്ചുകൊണ്ടിരിക്കുന്ന പുതിയ കൊറോണ വൈറസ് വകഭേദം കൂടുതൽ‌ വ്യാപിച്ചേക്കുമെന്ന് വ്യക്തമാക്കി പുതിയ പഠനം. 2020ൽ കോവിഡ് മൂലം ലോകരാജ്യങ്ങളെല്ലാം തന്നെ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. അതിൽ നിന്നും കരകയറുന്ന വർഷമാകും 2021 എന്ന പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ് പുതിയ പഠനറിപ്പോർട്ട്.

പുതിയ വൈറസ് വകഭേദം വ്യാപിച്ചാൽ അടുത്ത വർഷം തുടക്കത്തിൽ തന്നെ രോഗികളെ കൊണ്ട് ആശുപത്രികൾ നിറയുമെന്നും മരണനിരക്ക് ഉയരുമെന്നും പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു. ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീന്‍ ആൻഡ് ട്രോപിക്കൽ മെഡിഷിനിലെ സെന്റർ ഫോർ മാത്തമാറ്റിക്കൽ മോഡലിങ് ഓഫ് ഇൻഫെക്‌ഷ്യസ് ഡിസീസ് പഠനമനുസരിച്ച്, ഈ വൈറസ് വകഭേദം മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് അതിവേഗം വ്യാപിക്കാനുള്ള സാധ്യത 56 ശതമാനം കൂടുതലാണ് എന്നാണ്. എന്നാൽ, ഇത് കഠിനമായ രോഗത്തിന് കാരണമാകുമോ എന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല.

പുതിയ കൊറോണ വൈറസ് രൂപം മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപിക്കാൻ 70 ശതമാനം സാധ്യതയുണ്ടെന്ന് ബ്രിട്ടിഷ് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ, കൊറോണ വൈറസ് സൃഷ്ടിച്ച പ്രോട്ടീനുകളെ ബാധിച്ചേക്കാവുന്ന രണ്ട് ഡസൻ വകഭേദങ്ങൾ ഇതിനുണ്ടെന്ന് യുകെയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പാട്രിക് വാലൻസ് ഡിസംബർ 19ന് തന്നെ വെളിപ്പെടുത്തിയിരുന്നു.

പുതിയ വൈറസ് വകഭേദം ടെസ്റ്റുകൾ, ചികിത്സകൾ, വാക്സീനുകൾ എന്നിവയ്ക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ചേക്കും. എന്നാൽ, ഈ വകഭേദം മുൻപത്തേതിൽ നിന്ന് ഏറെ വ്യത്യസ്‌തമായിരിക്കില്ലെന്നും ഒരു വിഭാഗം വിദഗ്ധർ പറയുന്നുണ്ട്. ഓസ്‌ട്രേലിയ, ഡെൻമാർക്ക്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.