2 വർഷം മുമ്പ് കാണാതായ സ്ത്രീ ജീവനോടെ കടലിൽ ഒഴുകുന്നു; അൽഭുതരക്ഷ; വിഡിയോ

രണ്ട് വർഷം മുമ്പ് കാണാതായ സ്ത്രീ ജീവനോടെ കടലിൽ ഒഴുകി നടക്കുന്നത് കണ്ടെത്തി. കൊളംബിയയിലാണ് സംഭവം നടന്നത്. 46–കാരിയായ അഞ്ചലീക ഗെയ്റ്റൻ എന്ന സ്ത്രീയെ കണ്ടെത്തിയത് മൽസ്യ ബന്ധനത്തിനായി കടലിൽ പോയവരാണ്. റൊണാൾഡ് വിസ്ബൽ എന്ന മൽസ്യതൊഴിലാളിയാണ് ആദ്യമായി ഇവരെ കാണുന്നത്. ആദ്യം കടലിൽ തടിയോ മറ്റോ ഒഴുകി നടക്കുന്നതായാണ് വിസ്ബലിന് തോന്നിയത്. എന്നാൽ സഹായത്തിനായി സ്ത്രീ തന്റെ കൈ ഉയർത്തിക്കാട്ടിയതോടെയാണ് ഒഴുകി നടന്നത് മനുഷ്യനാണെന്ന് മനസിലായത്. തുടർന്ന് സ്ത്രീയെ രക്ഷിക്കുകയായിരുന്നു. 

രണ്ട് വർഷമായി ആഞ്ചലീക എവിടെയാണെന്ന് അവരുടെ കുടുംബത്തിന് ഒരറിവുമുണ്ടായിരുന്നില്ല. 20 വർഷമായി ഭർത്താവിന്റെ കടുത്ത ഉപദ്രവം സഹിച്ചയാളായിരുന്നു ആഞ്ചലീക. 2018ൽ ആഞ്ചലീകയെ ഭർത്താവ് കൊല്ലാൻ ശ്രമിച്ചു. ഇതിൽ നിന്നും രക്ഷപ്പെടാനായാണ് അവർ അന്ന് വീടുവിട്ടിറങ്ങിയത്. ആറ് മാസം ബാറാൻക്വില എന്ന സ്ഥലത്ത് അഭയകേന്ദ്രത്തിൽ കഴിഞ്ഞു. ഇതിനിടെ വിഷാദത്തിന്റെ പിടിയിലായ ആഞ്ചലീക കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കടലിൽ ചാടിയത് മാത്രമാണ് തനിക്ക് ഓർമയുള്ളു എന്നും പിന്നീട് ഉണ്ടായത് എന്താണെന്ന് അറിയില്ലെന്നും ആഞ്ചലീക പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.