'എനിക്ക് സുന്ദര ജീവിതം കിട്ടി’; യുവാക്കൾക്കായി ശ്വസനോപകരണം മാറ്റിവച്ച മുത്തശ്ശി മരിച്ചു

 ബെല്‍ജിയത്തില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കൃത്രിമ ശ്വസനോപകരണം ഉപയോഗിക്കാന്‍ കൂട്ടാക്കാതെ യുവാക്കൾക്കായി  മാറ്റിവച്ച മുത്തശി മരിച്ചു. ഡോക്ടര്‍മാര്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഒരു ചെറുപുഞ്ചിരിയോടെ സൂസന്‍ ഹൊയ്‌ലാര്‍ട്‌സ് എന്ന 90 വയസുകാരി അതു നിരസിക്കുകയായിരുന്നു. 

'എനിക്കു മനോഹരമായ ഒരു ജീവിതം കിട്ടിക്കഴിഞ്ഞു. ഇനി കൃത്രിമ ശ്വസനോപകരത്തിന്റെ ആവശ്യമില്ല. അത് ആവശ്യമുള്ള ഏതെങ്കിലും ചെറുപ്പക്കാര്‍ക്കു വേണ്ടി സൂക്ഷിച്ചുവയ്ക്കൂ' എന്നാണ് മുത്തശ്ശി ഡോക്ടറോടു പറഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ സൂസന്‍ മരണമടഞ്ഞു. 

അമ്മയെക്കുറിച്ച് ഏറെ അഭിമാനത്തോടെയാണു മകള്‍ ജൂഡിത്ത് സംസാരിച്ചത്. എപ്പോഴും മറ്റുള്ളവരെ സഹായിക്കണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് അമ്മ. ഒടുവില്‍ മരണം വന്നു മുന്നില്‍ നിന്നപ്പോഴും അവര്‍ അതു തന്നെ ചെയ്തു. വൈറസ് ബാധ ഒഴിവാക്കാന്‍ എല്ലാ നിയന്ത്രണങ്ങളും അമ്മ കര്‍ശനമായി പാലിച്ചിരുന്നു. എങ്ങിനെയാണ് രോഗം ബാധിച്ചതെന്ന് അറിയില്ല. വെള്ളിയാഴ്ച ചെറിയ ന്യൂമോണിയ ആയിട്ടാണു ആശുപത്രിയില്‍ എത്തിച്ചത് . അമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും കഴിയാത്തിന്റെ ദുഃഖത്തിലാണു മകൾ.