കലാപാഹ്വാനം; ആ ‘ബോംബ്’ നിര്‍വീര്യമാക്കാന്‍ സോഷ്യൽ മീഡിയ അടച്ചുപൂട്ടി ലങ്ക

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ സ്ഫോടനങ്ങളിൽ 390 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.സ്ഫോടനത്തിനുപയോഗിച്ച ആയുധത്തെക്കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാൻ സോഷ്യൽ മീഡിയക്ക് നിയന്ത്രണമേർപ്പെടുത്തി. നിയന്ത്രണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യാന്തര മാധ്യമങ്ങളിൽ നിരവധി റിപ്പോർട്ടുകളാണ് വരുന്നത്. ശ്രീലങ്കൻ സർക്കാരിന്റേത് മികച്ച എന്നാണ് ഭൂരിഭാഗവും പ്രതികരിച്ചത്. ആ സോഷ്യൽമീഡിയ ബോംബ് കൂടി പൊട്ടിയിരുന്നെങ്കിൽ ലങ്ക കലാപഭൂമി ആകുമായിരുന്നു എന്നാണ് മിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

സ്ഫോടനത്തിന് ശേഷം ശ്രീലങ്കൻ ടെലികോം മന്ത്രാലയം ആദ്യം ചെയ്തത് രാജ്യത്തെ ജനപ്രിയ സോഷ്യൽമീഡിയകളെ ബ്ലോക്ക് ചെയ്യുകയാണ്.  വ്യാജവാർത്തകൾക്കും പ്രചാരണങ്ങൾക്കും തടയിടുകയായിരുന്നു ലക്ഷ്യം. ആദ്യ മണിക്കൂറിൽ സ്ഫോടനത്തിന്റെ റിപ്പോർട്ടുകൾ മതവിഭാഗങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പ്രചരിച്ചിരുന്നത്. കലാപത്തിന് ആഹ്വാനം ചെയ്തുള്ള പോസ്റ്റുകളുമുണ്ടായിരുന്നു കൂട്ടത്തില്‍. അത്തരം പോസ്റ്റുകളെല്ലാം റിപ്പോർട്ട് ചെയ്ത് നീക്കം ചെയ്യിപ്പിച്ചു. 

ശ്രീലങ്കയുടെ പ്രതിരോധ മന്ത്രാലയം പറയുന്നത് ആക്രമണത്തെക്കുറിച്ചുളള അന്വേഷണം കഴിയുന്നതുവരെ സമൂഹമാധ്യമങ്ങളുടെ നിരോധനം തുടരുമെന്നാണ്. വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ വ്യാപിക്കുന്നതു കണ്ടതുകൊണ്ടാണ് അവ താത്കാലികമായി നിരോധിച്ചതെന്നാണ് മന്ത്രാലയത്തിന്റെ വാദം.