കുടിയൊഴിപ്പിക്കപ്പെട്ടവരുടെ റമസാൻ; കണ്ണീരനുഭവം പറഞ്ഞ് സിറിയൻ ബാലൻ; വിഡിയോ

എല്ലാവർക്കും പറയാനുള്ളത് ഒരേ കഥയാണ്. നഷ്ടങ്ങളുടെ, കുടിയൊഴിപ്പിക്കലിന്റെ അനിശ്ചിതഭാവിയുടെ കഥ. സിറിയയില്‍ ഇങ്ങനെയാണ്. വിശുദ്ധമാസമാണിത്.  ഇക്കുറിയും അഭയാർഥിക്യാംപുകളിലാണ് സിറിയൻ ജനതയുടെ റമസാൻ. ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ സിറിയയില്‍ ലക്ഷണക്കണക്കിന് ജനങ്ങളാണ് വീടുകള്‍ നഷ്ടപ്പെട്ട് അഭയാര്‍ഥിക്യാംപുകളില്‍ അഭയം തേടിയിരിക്കുന്നത്. 

ചില പ്രദേശങ്ങളിൽ നിന്ന് ഐഎസ് പിന്മാറിയതോടെ നിരവധി കുടുംബങ്ങള്‍ ഈ വർഷമാദ്യം വീടുകളിലേക്ക് മടങ്ങിയെത്തി. പക്ഷേ ദുരിതപൂർണമായ ജീവിതത്തിന് മാത്രം മാറ്റമില്ല. പ്രാദേശിക സന്നദ്ധസംഘടനകളെ ആശ്രയിച്ചാണ് ഇവർ ജീവിതം തള്ളിനീക്കുന്നത്. 

പഴയ ജീവിതത്തിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷ ഇവരിൽ പലരിലും നശിച്ചുകഴിഞ്ഞു. ഇനിയെന്ത് എന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. വീടുകളിലേക്ക് മടങ്ങാനും കുടുംബാംഗങ്ങളുമൊന്നിച്ച് റമസാൻ ആഘോഷിക്കുന്നതുമൊക്കെ ഓർത്തെടുക്കുകയാണ് ഇവർ. 

ആഭ്യന്തരസംഘര്‍ഷം ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞയാഴ്ച സിറിയയിൽ ഇസ്രായേൽ സൈന്യം നടത്തിയത്. സിറിയയിൽ നിന്നുള്ള ഇറാന്റെ  റോക്കറ്റ് ആക്രമണത്തിന് മറുപടിയായിരുന്നു ആക്രമണമെന്നാണ് വിശദീകരണം. 2011ൽ ആരംഭിച്ച ആഭ്യന്തരയുദ്ധം അതിരൂക്ഷമായ അവസ്ഥയിലാണിപ്പോൾ.