എച്ച്1 ബി വീസയ്ക്ക് പുതിയ നയം; ഇന്ത്യക്കാർക്കു തിരിച്ചടി

എച്ച് 1ബി വീസ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിക്കൊണ്ട് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച പുതിയ നയം ഇന്ത്യൻ ഐടി കമ്പനികൾക്കും തൊഴിലന്വേഷകർക്കും കനത്ത തിരിച്ചടിയായി. ഇത്തരം വീസയിൽ യുഎസിൽ എത്തിയശേഷം ഒന്നിലധികം തൊഴിലിടങ്ങളിൽ ജോലിയെടുക്കാനുള്ള നടപടിക്രമങ്ങൾ കർശനമാക്കുന്നതാണു പുതിയ നയം.  

നിലവിൽ എച്ച്1 ബി വീസയിൽ എത്തിയശേഷം പലസ്ഥലങ്ങളിൽ ജോലിയെടുക്കുന്നവരാണേറെയും. എന്നാൽ, പുതിയ നയപ്രകാരം തൊഴിലിടം മാറുന്നതിനു വ്യക്തമായ തൊഴിൽ കരാറിനും ‌സ്ഥലമാറ്റ രേഖകൾക്കും പുറമേ തൊഴിലുടമ– തൊഴിലാളി ബന്ധം വ്യവസ്ഥാപിതമാണെന്നു തെളിയിക്കുന്ന രേഖകളും ഹാജരാക്കണമെന്നു പരിഷ്കരിച്ച  മാർഗനിർദേശങ്ങളിൽ പറയുന്നു. പുതിയ നയം ഈ മാസം 22നു നിലവിൽ വന്നു.

ഉയർന്ന തൊഴിൽ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിൽ വിദേശികളെ നിയമിക്കാനായി യുഎസ് അനുവദിക്കുന്ന താൽക്കാലിക തൊഴിൽവീസയായ എച്ച് 1 ബിയുടെ പ്രധാന ഗുണഭോക്താക്കൾ ഇന്ത്യൻ ഐടി കമ്പനികളാണ്. ബാങ്കിങ്, ട്രാവൽ, വാണിജ്യ, സേവന കമ്പനികളിലെ നല്ല പങ്ക് ഇന്ത്യയിൽനിന്നുള്ള ഐടി പ്രഫഷനലുകളാണ്.  പുതിയ നയപ്രകാരം വീസ കാലാവധി മൂന്നു വർഷത്തിൽ താഴെയാണ്.