പ്ലാവിൽ പഴുത്ത ചക്കയുണ്ടെങ്കിൽ കാടുകടന്നും കാട്ടാന എത്തുമെന്നു വനംവകുപ്പിന്റെ മുന്നറിയിപ്പ്. വേനൽകാഠിന്യത്തിൽ കാട്ടാനശല്യം പരിധിവിടുന്ന സാഹചര്യത്തിൽ ചക്കകാട്ടി വീണ്ടും ആനകളെ ആകർഷിക്കരുതെന്നാണ് ഉപദേശം. വനാതിർത്തികളോടു ചേർന്ന പ്രദേശങ്ങളിൽ പഴുത്ത ചക്കകൾ കാട്ടാനശല്യത്തിന് ആക്കം കൂട്ടും. അതിനാൽ ഇത്തരം പ്രദേശങ്ങളിൽ ചക്ക പഴുക്കുന്നതുവരെ പ്ലാവിൽ നിർത്തരുതെന്ന് ആന സ്ക്വാഡിൽ പ്രവർത്തിച്ചിരുന്ന മയക്കുവെടി വിദഗ്ധൻ ഡോ.എൻ.പൊന്നുമണി പറയുന്നു.
പഴുത്ത ചക്കയുടെ മധുരമൂറുന്ന ഗന്ധം കിലോമീറ്ററുകൾക്കപ്പുറത്തു നിന്നു തന്നെ കാട്ടാനകൾക്കു തിരിച്ചറിയാനാകും. ആനകളുടെ ഇഷ്ടവിഭവം കൂടിയാണിത്. ചക്കച്ചുള എടുത്ത ശേഷം മടൽ പരിസരങ്ങളിലേക്ക് അലക്ഷ്യമായി വലിച്ചെറിയുന്നതും കാട്ടാനകളെ വീട്ടു പരിസരത്ത് എത്തിക്കും. ചക്കയോളം വരില്ലെങ്കിലും പഴുത്ത മാങ്ങയോടും കാട്ടാനകൾക്കു പ്രിയമാണ്.