പലഹാരം കഴിച്ച മ്ലാവിന് ചായ നൽകാൻ ശ്രമിച്ച് സഞ്ചാരി; രൂക്ഷ വിമർശനം

കടയിലേക്കെത്തിയ മ്ലാവിന് ചായ കൊടുക്കാൻ ശ്രമിച്ച സഞ്ചാരിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള വിഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. കടയുടെ മുന്നിലെത്തിയ മ്ലാവിന് ഒരാൾ ഭക്ഷണം നൽകുന്നുണ്ട്. ഇത് കഴിക്കുന്നത് കണ്ടതോടെ കടയിലേക്കെത്തിയ മറ്റൊരാൾ നൽകാൻ ശ്രമിച്ചു. പക്ഷേ മ്ലാവ് നിരസിച്ചു. വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത് തെറ്റായ സന്ദേശമാണെന്ന് വനപാലകർ ഉൾപ്പടെയുള്ളവർ പറയുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സമ്രാട് ഗൗഡയാണ് ട്വിറ്ററിൽ ഈ വിഡിയോ പങ്കുവച്ചത്. വന്യമൃഗങ്ങൾ കാടു വിട്ട് മനുഷ്യരുടെ ആവാസസ്ഥലത്തേക്കെത്തുന്നത് ശുഭസൂചനയല്ലെന്ന കുറിപ്പിനൊപ്പമാണ് അദ്ദേഹം ദൃശ്യം പങ്കുവച്ചത്

പൊതുവേ ഉപദ്രവകാരിയല്ലാത്ത മ്ലാവിനെ അടുത്തു കാണുമ്പോൾ അതിനൊപ്പം ചിത്രങ്ങളെടുക്കാൻ  അതിരപ്പിള്ളിയിലെത്തുന്നവർ ശ്രമിക്കാറുണ്ട്.  തൊട്ടു നോക്കാനുള്ള പ്രേരണയും സഞ്ചാരികൾക്കുണ്ടാവും. അതുകൊണ്ട് തന്നെ ഭക്ഷണം നൽകി ഇവയെ ആകർഷിക്കും. പുളിയിലപ്പാറയിൽ മുൻപ് പതിവായി മനുഷ്യരുമായി ചങ്ങാത്തം കൂടിയ മ്ലാവിനെ അധികൃതർ കാടുകയറ്റിയിരുന്നു. നിരന്തരം ജനക്കൂട്ടത്തെ കാണാൻ തുടങ്ങിയതോടെ ഇത്തരം വന്യജീവികളിൽ പേടി കുറഞ്ഞു. ഇപ്പോൾ മ്ലാവുകൾക്ക് നേരെ കൈ നീട്ടിയാൽ ഭക്ഷണം കിട്ടുമെന്ന പ്രതീക്ഷയോടെ അവ ഓടി അടുത്തെത്തുന്നതും പതിവാണ്.