സംശയവും നിരീക്ഷണവും; വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ

കോളജ് വിദ്യാർഥിനി തൂങ്ങി മരിച്ച സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ . കോട്ടുക്കൽ മഞ്ഞപ്പാറ അജിതാ ഭവനിൽ ശരത് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 23 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം എസ്എൻ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി, ഓടനാവട്ടം കളപ്പില കാവേരിഭവനിൽ (ചരുവിള പുത്തൻ വീട്) സാബു, സീമ ദമ്പതികളുടെ മകൾ കാവേരിയെ (18) മരുതമൺപള്ളിയിലെ വാടക വീട്ടിലെ കിടക്ക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പൂയപ്പള്ളി ഇൻസ്പെക്ടർ എസ്.ടി.ബിജുവിന്റെ നേതൃത്വത്തിൽ നടത്തിവന്ന അന്വേഷണത്തിൽ പെൺകുട്ടിയുടെ മൊബൈൽ പരിശോധിച്ചതിൽ നിന്നും പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിനു മുൻപ് ശരത്തുമായി ഫോണിൽ സംസാരിച്ചതായി കണ്ടെത്തി.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും രണ്ടു വർഷമായി പ്രണയത്തിലായിരുന്നതായും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നതായും കണ്ടെത്തി. പെൺകുട്ടി മറ്റുള്ളവരുമായി സംസാരിക്കുന്നതും അടുത്തു ഇടപെടുന്നതും ശരത് സംശയത്തോടെയാണ് കണ്ടിരുന്നതെന്നു പൊലീസ് പറഞ്ഞു. പല ദിവസങ്ങളിലും ശരത് കൊല്ലത്ത് കോളജിനു സമീപം പെൺകുട്ടിയെ കാത്തു നിന്നിരുന്നതായും പെൺകുട്ടിയെ നിരീക്ഷിച്ചിരുന്നതായും അറിഞ്ഞു. ചില സംഭവങ്ങളെച്ചൊല്ലി ശരത്തും കാവേരിയുമായി വഴക്കുണ്ടാകുകയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും പൊലീസ് കണ്ടെത്തി. തുടർന്ന് എസ്ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശരത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.