തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നു 2011 ജൂലൈ 20ന് ലക്ഷ്യമില്ലാതെ ട്രെയിനിൽ കയറിയതാണ് ശാന്തകുമാരി. സംസ്ഥാനങ്ങൾ കടന്നുള്ള യാത്ര. 2020 ഏപ്രിൽ 20നാണ് ഒഡീഷയിലെ ആസിയ മിഷൻ എന്ന സന്നദ്ധ സംഘടന തെരുവിൽ അലയുകയായിരുന്ന ശാന്തകുമാരിയെ കണ്ടെത്തിയത്. അവിടെ നിന്ന് മൂന്നു മാസം മുൻപ് ശ്രദ്ധ ഫൗണ്ടേഷന് കൈമാറി . തുടർന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ് നാട്ടിലെത്തിക്കുകയായിരുന്നു. ഭർത്താവ് 30 വർഷം മുൻപ് ഉപേക്ഷിച്ചു പോയിരുന്നു.
അങ്ങനെ നന്മയുടെയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും കൈകളിലൂടെ ശാന്തകുമാരിക്ക് സ്വന്തം വീട്ടിലെത്താനായി. ശ്രദ്ധ റിഹാബിലിറ്റേഷൻ പ്രതിനിധി സുലക്ഷണയാണ് ശാന്തകുമാരിയെ നാട്ടിലെത്തിച്ചത്. പോത്തൻകോട് പൊലീസിന്റെ സാന്നിധ്യത്തിൽ സഹോദരൻ ജോർജിനെ ഏൽപിച്ചു. പ്രിൻസിപ്പൽ എസ് ഐ വിനോദ് വിക്രമാദിത്യൻ സമ്മാനങ്ങൾ നൽകിയാണ് സുലക്ഷണയെ മടക്കി അയച്ചത്.
ഏകമകൾ അനു നന്ദന മൂന്നു വർഷം മുൻപ് ജോലിക്കു പോകും വഴി ട്രെയിനിൽ നിന്നു തെറിച്ചു വീണ് മരിച്ചു. ശാന്തകുമാരിയുടെ അഭാവത്തിൽ സഹോദരി റോസമ്മയോടൊപ്പമായിരുന്നു അനു നന്ദന താമസിച്ചിരുന്നത്. ആലപ്പുഴ നിന്നു എറണാകുളത്തേക്ക് പോകവേ തകഴിയിൽ വച്ചായിരുന്നു അപകടം. മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞാണ് ബന്ധുക്കൾ എത്തിയത്. അപ്പോഴേക്കും മുനിസിപ്പാലിറ്റി ജീവനക്കാർ സംസ്കാരവും നടത്തിയിരുന്നു ഇക്കാര്യമൊന്നും ശാന്തകുമാരി അറിഞ്ഞിട്ടില്ല. സഹോദരൻ ജോർജിനും കുടുംബത്തോടൊപ്പമാകും ശാന്തകുമാരിയുടെ ഇനിയുള്ള ജീവിതം.