‘ഈശ്വരൻ ഇഷ്ടമുള്ളവരെ വേഗം വിളിക്കും എന്ന് പറഞ്ഞത് ഇതാണോ?’; തീരാവേദന

അൽസാബിത്ത്, (വലത്) ജൂഹി റുസ്തഗിയും അമ്മ ഭാഗ്യലക്ഷ്മയും

ടെലിവിഷൻ താരം ജൂഹി റസ്തഗിയുടെ അമ്മ അപകടത്തിൽ മരിച്ച വാർത്ത വേദനയോടെയാണ് പ്രേക്ഷകർ കേട്ടത്. സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ് പലർക്കും ജൂഹി. അതു കൊണ്ടു തന്നെ താരത്തിന്റെ വേദനയിൽ എല്ലാവരും ആത്മാർഥമായ ദുഃഖം പങ്കിട്ടു. ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ എച്ച്പിസിഎല്ലിന് മുന്നിലുണ്ടായ  അപകടത്തിലാണ് ഭാഗ്യലക്ഷ്മി മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാഗ്യലക്ഷ്മിയെയും മകനെയും പിന്നാലെ വന്ന കുടിവെള്ള ടാങ്കർ ഇടിച്ചിടുകയായിരുന്നു. 

‘സ്നേഹനിധിയായ ആന്റി. അൽസൂ എന്ന സ്നേഹത്തോടെയുള്ള ആ വിളി നിലച്ചു. ഈശ്വരൻ ഇഷ്ടമുള്ളവരെ വേഗം വിളിക്കും എന്നെപ്പോഴും ആന്റി പറഞ്ഞത് ഇതാണോ ?’’ – ജൂഹിയുടെ സഹതാരമായിരുന്ന അൽസാബിത്ത് സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെയായിരുന്നു. 

ബിസിനസ് ആവശ്യങ്ങൾക്കായി എറണാകുളത്ത് എത്തിയ രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരണ്‍ റസ്തഗി കേരളത്തോടുമുള്ള ഇഷ്ടം കൊണ്ടാണ് മലയാളിയെ വിവാഹം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയെ ജീവിതസഖിയാക്കി അദ്ദേഹം ആഗ്രഹം സഫലമാക്കി. മകൾ ജൂഹി ഒരു നടി ആകണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നു. എന്നാൽ അതു യാഥാർഥ്യമാകും മുമ്പ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. എങ്കിലും അമ്മ മക്കൾക്ക് തണലൊരുക്കി കുടുംബം മുന്നോട്ട് നയിക്കുകയായിരുന്നു. ഷൂട്ടിനും മറ്റു പരിപാടികൾക്കും അമ്മയാണ് ഒപ്പം വന്നിരുന്നത്. കൂടുതൽ ദൂരെയുള്ള പരിപാടിയാണെങ്കിൽ ചേട്ടന്‍ വരും. കുടുംബത്തിന്റെ പിന്തുണയാണ് കരിയറിൽ മുന്നേറാനുള്ള കരുത്താണെന്നും ജൂഹി മുമ്പ് പറഞ്ഞിട്ടുണ്ട്