കോവിഡ് തകർക്കുന്നത് മനസ്സുകളെ കൂടി; രണ്ടാം ലോകമഹായുദ്ധ കാലത്തിന് സമാനം; പഠനം

കോവിഡ് മഹാമാരിയിൽ ഉലഞ്ഞ 2020 അവസാനിച്ചിരിക്കുകയാണ്. പ്രതീക്ഷയോടെ ലോകം 2021–നെ വരവേൽക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജനങ്ങളുടെ മാനസിക ആരോഗ്യം തകർത്തത് കോവിഡ് 19 മഹാമാരിയാണെന്നാണ് വിദഗ്ധർ പറയുന്നത്.

ലോകത്താകമാനം ഉള്ള ജനങ്ങളെ പലവിധമാണ് ആ മഹാമാരി ബാധിച്ചിരിക്കുന്നത്. ശാരീരിക ആരോഗ്യത്തെ മാത്രമല്ല കോവിഡ് വന്നവരിലും വരാത്തവരിലും മാനസിക പിരിമുറുക്കങ്ങൾക്കും അത് കാരണമായിരിക്കുന്നുവെന്നാണ് പഠനം. റോയൽ കോളജ് ഓഫ് സൈക്ക്യാട്രിസ്റ്റിലെ പ്രൊഫസറായ ഡോ. അഡ്രിയാൻ ജെയിംസിന്റെ നേതൃത്വത്തിലാണ് പഠനം. വൈറസ് ബാധ നിയന്ത്രിക്കാൻ സാധിച്ചാൽ പോലും അതിന്റെ പരിണിത ഫലങ്ങൾ കാലങ്ങളോളം നിലനിൽക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.

പ്രിയപ്പെട്ടവരുടെ മരണം, ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ, കൂട്ട തൊഴില്‍ ഇല്ലായ്മ, സാമൂഹിക ഇടപെടലുകളുടെ കുറവ് എന്നിവയൊക്കെ മാനസിക സൗഖ്യത്തെ ബാധിക്കാം. ആകാംക്ഷ, ഉൽക്കണ്ട, സമ്മർദം എന്നിവയൊക്കെ വർധിക്കാം. നിലവിലെ സാഹചര്യങ്ങളെ മനസ്സിലാക്കി അതിനൊപ്പം നീങ്ങാനാണ് നാം ശ്രദ്ധിക്കേണ്ടത്. മറ്റുള്ളവരുടെ സഹായം തേടാം, നന്നായി ഭക്ഷണം കഴിക്കുക, ഉറങ്ങുക, വ്യായാമം പതിവാക്കുക, ജോലിയിൽ നിന്ന് ശാരീരികമായും മാനസികമായും ഇടവേളകൾ എടുക്കുക എന്നിവയൊക്കെയാണ് പരിഹാര മാർഗങ്ങളെന്നും പഠനത്തിൽ പറയുന്നു.