ആശങ്ക കൂട്ടുന്ന ഒരു അപകടം ഭൂമിയെ കാത്തിരിക്കുന്നതായി ബഹിരാകാശ ശാസ്ത്രജ്ഞരുടെ പ്രവചനം. അപോഫിസ് എന്ന ഛിന്നഗ്രഹം ഭൂമിയിൽ ഇടിച്ചിറങ്ങാനുള്ള സാധ്യത തള്ളികളയാൻ ആകില്ലെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. 300 മീറ്റർ വലിപ്പമുള്ള ഈ ഛിന്നഗ്രഹം 2004ലാണ് ശ്രദ്ധയിൽപ്പെടുന്നത്. ഇപ്പോൾ ഇതിന്റെ സഞ്ചാരവേഗതയും കൂടുന്നതായി റിപ്പോർട്ടിൽ പറയുന്നു. ജപ്പാന്റെ സുബറു ടെലിസ്‌കോപിലൂടെയാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്.
2029 ഏപ്രില്‍ 13ന് ഈ ചിന്നഗ്രം ഭൂമിയ്ക്കരികിലൂടെ അതിവേഗം കടന്നുപോവുമെന്നാണ് നിഗമനം. നഗ്ന നേത്രങ്ങൾ െകാണ്ട് തന്നെ ഇതിനെ കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ ചെറിയ ഒരു ഗതിമാറ്റം െകാണ്ട് ഇത് ഭൂമിയിൽ ഇടിച്ചിറങ്ങാനുള്ള സാധ്യതയും ഏറുന്നു. 2068 ആകുമ്പോഴേക്കും ഈ ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.
യാര്‍ക്കോവ്‌സ്‌കി പ്രതിഭാസമാണ് അപോഫിസ് ഛിന്നഗ്രഹത്തിന്റെ വേഗത വര്‍ധിക്കുന്നത് എന്നാണ് നിഗമനം. ബഹിരാകാശത്ത് ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന വസ്തുക്കള്‍ക്ക് മേല്‍ ക്രമാതീതമായി ചൂടുവര്‍ധിക്കും. പിന്നാലെ ഛിന്നഗ്രഹം ചൂട് പുറംതള്ളുകയും ചെയ്യും. ഇതാണ് വേഗത വര്‍ധിക്കുന്നതിനുള്ള കാരണമായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.