'പെണ്ണുകണ്ട 32 പേരും നോ പറഞ്ഞു; ഒടുവിൽ അദ്ദേഹത്തെ കണ്ടെത്തി'; ഹൃദ്യം ഈ കുറിപ്പ്

ഒരാളുടെ ശാരീരിക അവസ്ഥ എന്നത് അയാൾ സ്വയം തിരഞ്ഞെടുക്കുന്നതല്ല. അംഗവൈകല്യങ്ങൾ ജന്മനാ സംഭവിക്കുന്നതാണ്. എന്നാൽ പലപ്പോഴും അങ്ങനുള്ളവരുടെ ജീവിതം കളിയാക്കലും കുത്തുവാക്കുകളും നിറഞ്ഞതാകുന്നു. മുന്നേറാൻ അവർക്ക് പലതും തടസമാകുന്നു. ഇവിടെയിതാ തന്റെ ജീവിതത്തിലെ തിക്താനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഒരു പെൺകുട്ടി. വിവാഹപ്രായം എത്തിയപ്പോൾ 32ൽ അധികം ആളുകള്‍ക്കു മുന്നി‍ൽ പെണ്ണു കാണാൻ നിന്നു. അതിൽ 25 പേരും നോ പറഞ്ഞു. യെസ് പറഞ്ഞവരാകട്ടെ ശരീര പ്രകൃതി ഇങ്ങനെയായതിനാല്‍ വീട്ടുവീഴ്ചകൾ വേണമെന്ന് പറഞ്ഞു. അവസാനം തനിക്ക് ചേർന്ന ഒരു പങ്കാളിയെ കണ്ടെത്തി. യുവതി ഹ്യൂമന്‍സ് ഓഫി ബോംബെയിൽ പങ്കുവച്ച് കുറിപ്പ് ശ്രദ്ധേയമാകുന്നു.

കുറിപ്പ് വായിക്കാം:

ആറുവയസ്സു പ്രായമുള്ളപ്പോൾ സർക്കസിൽ നിന്നാണോ വരുന്നതെന്ന രീതിയിലുള്ള പരിഹാസം കേട്ടിട്ടുണ്ട്.സ്കൂളിൽ വരുന്ന പുതിയ ബാച്ചിനെ എല്ലാം ഭയത്തോടെയാണ് സമീപിച്ചിരുന്നത്. അവരുടെ പ്രതികരണങ്ങളിൽ മനംനൊന്ത് അധ്യാപകരുടെയും വീട്ടുകാരുടെയും മുന്നിൽ കരഞ്ഞ് ഞാൻ എത്തിയിട്ടുണ്ട്. എന്റെ വീട്ടുകാരും ഉയരം കുറവായിരുന്നു. അവരും അപ്പോഴെല്ലാം എനിക്കൊപ്പം കരഞ്ഞു. അവരുടെ തെറ്റുകൊണ്ടാണ് ഞാൻ ഇങ്ങനെയായതെന്ന് അവർ കരുതി. 

പിന്നീട് നിന്നെ ആരാണ് വിവാഹം ചെയ്യാൻ തയാറാകുക എന്ന ചോദ്യങ്ങൾ നേരിടേണ്ടി വന്നു. എന്റെ ആത്മാർഥ സുഹൃത്തിനെ എനിക്കിഷ്ടമായിരുന്നു. അക്കാര്യം അവനോട് തുറന്നു പറഞ്ഞപ്പോൾ മാതാപിതാക്കൾ ഒരിക്കലും അംഗീകരിക്കില്ലെന്നായിരുന്നു അവന്റെ മറുപടി. അച്ഛൻ എനിക്കു വേണ്ടി ഒരാളെ തിരയാന്‍ തുടങ്ങിയപ്പോഴാണ്. ഏതാണ്ട് 32ൽ അധികം ആളുകള്‍ക്കു മുന്നി‍ൽ പെണ്ണു കാണാൻ എത്തി. അതിൽ 25 പേരും നോ പറഞ്ഞു. യെസ് പറഞ്ഞവരാകട്ടെ എന്റെ ശരീര പ്രകൃതി ഇങ്ങനെയായതിനാല്‍ ഞാനേറെ വിട്ടുവീഴ്ച ചെയ്യണമെന്നു പറഞ്ഞു. പണമുണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇത്തരം ഒരു പെണ്ണിനെ കൊണ്ട് മകനെ വിവാഹം കഴിപ്പിക്കില്ലെന്നായിരുന്നു പെണ്ണുകാണാൻ വന്നവരിൽ ചിലർ പറഞ്ഞത്. 

ഇങ്ങനെയുള്ള കൂടിക്കഴ്ചകൾക്കു ശേഷം ഇതിനൊരു അവസാനം വരുത്താൻ ഞാൻ തീരുമാനിച്ചു. ഇതിന്റെ പേരിൽ അച്ഛനുമായി വഴക്കുണ്ടാക്കി. നമുക്ക് നമ്മൾ മാത്രം മതിയെന്നും എനിക്കൊരു വരനെ ആവശ്യമില്ലെന്നും അച്ഛനെ പറഞ്ഞ് മനസ്സിലാക്കി. ശ്രദ്ധതിരിക്കാനായി ഞാൻ ജോലിയിൽ കഠിനാധ്വാനം ചെയ്യാനും വൈകല്യം ബാധിച്ചവർക്കു വേണ്ടിയുള്ള ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാകാനും തുടങ്ങി. 

അവിടെ നിന്നാണ് പകുതി അന്ധനായ ഒരാളെ പരിചയപ്പെട്ടത്. എന്ത് വൈകല്യമാണ് എനിക്കുള്ളതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. എനിക്ക് ചെറിയ കൈകാലുകളാണ് ഉള്ളതെന്ന് പറഞ്ഞപ്പോൾ പക്ഷേ, നിനക്ക് കൈകാലുകൾ ഉണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അദ്ദേഹത്തോടൊപ്പം കൂടിയതിനു ശേഷമാണ് എന്റെ കാഴ്ചപ്പാടിലും മാറ്റം വന്നുതുടങ്ങിയത്. ആ ദിവസം തൊട്ട് എന്നെ അംഗവൈകല്യമുള്ളവളായി കാണുന്നത് അവസാനിപ്പിച്ചു. വൈകാതെ തന്നെ ഞാൻ എന്നെ പോലെ അംഗവൈകല്യമുള്ള മാർക്കിനെ പരിചയപ്പെട്ടു. ഞങ്ങൾ സംസാരിക്കാനും ഒരുമിച്ച് ബാഡ് മിന്റണ്‍ കളിക്കാനും തുടങ്ങി. ഞങ്ങളെ പോലെയുള്ള നിരവധിപേരും തുടർന്ന് എത്തി. പിന്നീട് സ്റ്റേജ് ഷോകളിലും എഴുത്തിലും ഞങ്ങൾ പങ്കാളികളായി. ഇന്ന് എന്നെയോർത്ത് ഞാനേറെ അഭിമാനിക്കുന്നുണ്ട്. കഴിഞ്ഞ വർഷം അച്ഛൻ മരിച്ചു. ദയാലുവും വിദ്യാസമ്പന്നനുമായ ഒരാളെയായിരുന്നു ഞാൻ തിരഞ്ഞത്. അങ്ങനെ കുറച്ചു മാസങ്ങൾക്കകം ഞാൻ അദ്ദേഹത്തെ കണ്ടെത്തി. ഇപ്പോൾ വിവാഹ നിശ്ചയം കഴിഞ്ഞു. വൈകാതെ വിവാഹം കാണും. നിങ്ങൾ സെറ്റിലാകണമെന്ന് മറ്റൊരാളെ കൊണ്ട് പറയിക്കാൻ ഇടവരുത്തരുത്.