ഓൺലൈൻ ഗെയിം ലുഡോയിൽ തുടർച്ചയായി തോൽപിച്ചതിന് ഭാര്യയുടെ നട്ടെല്ലൊടിച്ച് ഭർത്താവ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 24കാരിയായ യുവതി പിന്നീട് മാതാപിതാക്കൾക്കൊപ്പം പോയി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.
ഭർത്താവ് പുറത്തേക്കു പോകാതിരിക്കാനാണ് ഭാര്യ ലുഡോ കളിക്കാമെന്ന നിര്‍ദേശം മുന്നോട്ടു വച്ചത്. എന്നാൽ ഗെയിമിൽ നാലു തവണ തുടർച്ചയായി തോറ്റതോടെ ഇയാൾ കുപിതനാവുകയും ഭാര്യയുമായി വഴക്കിടുകയും ചെയ്തു. ഇതു മർദനത്തിൽ കലാശിക്കുകയും യുവതിയുടെ നട്ടെല്ലിന് പരുക്കേൽക്കുകയും ചെയ്തു.ഇതേത്തുടര്‍ന്ന് സമീപത്തുള്ള ഡോക്ടറുടെ അടുത്തെത്തിച്ച യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കുശേഷം മാതാപിതാക്കളോടൊപ്പം യുവതി വീട്ടിലേക്കു പോയി.
പിന്നീട് ഇവരെ കൗൺസിലിങ്ങിന് വിധേയരാക്കിയെന്നും ഭർത്താവ് മാപ്പ് അപേക്ഷിച്ചതിനെത്തുടർന്ന് തിരികെ ചെല്ലാമെന്നു യുവതി സമ്മതം അറിയിച്ചിട്ടുണ്ടെന്നും ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.