പ്രണയത്തിനായി പ്രവാസച്ചൂടിൽ പോയ തോമസ് ചാണ്ടി; സിനിമ പോലൊരു ജീവിതം

 പ്രണയത്തിനുവേണ്ടി പ്രവാസച്ചൂടിലേക്കു ചേക്കേറിയ വ്യക്തി കൂടിയാണ് തോമസ് ചാണ്ടി എംഎൽഎ. ബന്ധങ്ങൾക്ക് വില കൽപിച്ചിരുന്ന പ്രകൃതം. ഒരു സിനിമാക്കഥ പോലെയായിരുന്നു തോമസ് ചാണ്ടിയുടെയും മേഴ്സിയുടെയും പ്രണയം. തോമസ് ചാണ്ടിയുടെ വീടിന് എതിരെ, പമ്പാനദിയുടെ മറുകരയിലായിരുന്നു ഭാര്യ മേഴ്സിയുടെ വീട്. ചെറു പ്രായത്തിൽ ഇരുവരും പ്രണയത്തിലുമായി.

ബന്ധം വീട്ടിലറിഞ്ഞതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. പയ്യന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ മേഴ്സിയുടെ വീട്ടുകാർ തൃപ്തരായിരുന്നില്ല. സ്വാഭാവികമായി അതൊരു പ്രശ്നമായി. തോമസ് ചാണ്ടി അന്നു പൊതു പ്രവർത്തനവുമായി നടക്കുന്ന കാലം.  ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന വാശി കൂടിയാണ് തോമസ് ചാണ്ടിയെ ഗൾഫിൽ എത്തിച്ചത്.

സിനിമാക്കഥ നായകന്റെ ജീവിതം പോലെ... അവിടെ പല ജോലികൾ ചെയ്തു പണമുണ്ടാക്കി മടങ്ങിയെത്തി, ഇഷ്ടപ്പെട്ടവളെ ജീവിതത്തിൽ ഒപ്പം കൂട്ടി. പിന്നെ ഇരുവരും ഒരുമിച്ച് കുവൈത്തിലേക്ക്.  വീണ്ടും കൈനിറയെ പണവുമായി നാട്ടിലെത്തിയ ചാണ്ടി രണ്ടാം പ്രണയമായ രാഷ്ട്രീയമാണ് തിരിച്ചുപിടിച്ചത്.