വെള്ളക്കടലാസ് ചോദിച്ചിട്ട് തന്നില്ല, ഒരു ബണ്ടിൽ പേപ്പറും 10 പേനയും നൽകി പ്രസിഡണ്ട്; വൈറൽ

വർഷങ്ങളായി കിടപ്പിലായ ബ്രെയിൻ ട്യൂമര്‍ രോഗിയായ യുവതിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ ഭിന്നശേഷിക്കാരനായ പഞ്ചായത്ത് പ്രസിഡണ്ടിനും സഹായിക്കുമുണ്ടായ മോശം അനുഭവമാണ് വാർത്തയാകുന്നത്. സർട്ടിഫിക്കറ്റിനായുള്ള ബന്ധപ്പെട്ട രേഖകളെല്ലാം സഹിതം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിയ തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡണ്ടിന് ബന്ധപ്പെട്ട സെക്ഷനിലേക്കുള്ള വഴിയിലൂടെ പോവാൻ പറ്റാത്തതുകൊണ്ടാണ് ഡ്രൈവറെ വിട്ടത്.  വെള്ളപേപ്പറിൽ അപേക്ഷ നൽകണമെന്നാവശ്യപ്പെട്ടപ്പോൾ അതിന് ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നു മാത്രമല്ല മെഡിക്കൽ സൂപ്രണ്ടിന്റെ അനുമതി വേണമെന്നും പറഞ്ഞ് അദ്ദേഹത്തെ മടക്കിവിട്ടു.  ഈ മോശം അനുഭവത്തിനു പിന്നാലെ ഒരു ബണ്ടിൽ A4 ഷീറ്റും 10 പേനയും താലൂക്ക് ആശുപത്രി ഓഫീസിൽ ഏൽപ്പിച്ച് സൂപ്രണ്ടിൻ്റെ അനുമതിക്ക് കാക്കാതെ അവശരും ആലംബഹീനരുമായവർക്ക് നൽകാനും,പേപ്പർ കഴിഞ്ഞാൽ വിളിച്ച് പറയണമെന്നും പറഞ്ഞേൽപ്പിച്ചാണ് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലിമു സഹായിയും തിരിച്ചു പോയത്.

ശാരീരിക അവശതകളുള്ള ജനപ്രതിനിധിയായ തനിയ്ക്ക് ഈ അനുഭവമാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്ന ആശങ്കയാണ് കെ പി എം സലിം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്. 

 പോസ്റ്റിന്റെ പൂർണരൂപം

                       നമ്മുടെ സർക്കാർ സംവിധാനങ്ങളിൽ ചിലതെങ്കിലും എത്രത്തോളം മനുഷ്യത്വ രഹിതമാണെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെട്ട ദിനമായിരുന്നു ഇന്ന്. എൻ്റെ വാർഡിൽ ചാമപ്പറമ്പ് സ്വദേശിനിയായ ബ്രെയിൻ ട്യൂമർ ബാധിച്ച് വർഷങ്ങളായി ചലനശേഷി നഷ്ടപ്പെട്ട്, പൂർണ്ണമായും കാഴ്ച നഷ്ടപ്പെട്ട (ആശുപത്രി ചെലവുകൾക്കു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഒരു കുടുംബത്തിലെ അംഗമായ) ഒരു യുവതിക്ക് മെഡിക്കൽ ബോർഡിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കാനായി ബന്ധപ്പെട്ട രേഖകളുമായി ഞാൻ മണ്ണാർക്കാട് താലൂക്ക് സർക്കാർ ആശുപത്രിയിൽ എത്തിയതായിരുന്നു. ആശുപത്രിയുടെ പിന്നാമ്പുറത്തെ ഇടുങ്ങിയ അതിസാഹസികമായി മഹാഭാഗ്യം ചെയ്തവർക്ക് മാത്രം വീണ് തല പൊട്ടാതെ പോകാൻ കഴിയുന്ന വഴിയിലൂടെ പോകേണ്ടതിനാൽ എൻ്റെ ഡ്രൈവർ വശം പേപ്പറുകൾ കൊടുത്തുവിട്ടു.3.30ന് ഓഫീസിലെത്തി  ഫോട്ടോയും അനുബന്ധ രേഖകളും നൽകിയപ്പോൾ വെള്ള പേപ്പറിൽ അപേക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.നിർഭാഗ്യവശാൽ ഒരു A4 ഷീറ്റ് കയ്യിൽ ഇല്ലാതിരുന്നതിനാൽ ഒരു ഷീറ്റ് നൽകുമോ എന്ന് ചോദിച്ചു.എന്നാൽ പേപ്പർ നൽകാൻ ഓഫീസിലുള്ളവർ തയ്യാറായില്ല എന്നു മാത്രമല്ല മെഡിക്കൽ സൂപ്രണ്ടിൻ്റെ അനുമതിവേണമെന്ന് പറഞ്ഞ് അദ്ദേഹത്തെ മടക്കി വിടുന്ന സാഹചര്യം ഉണ്ടായി.

സർക്കാർ ജീവനക്കാരനാണെന്നും പ്രസിഡണ്ട് താഴെയുണ്ടെന്നും എന്നെ പറഞ്ഞു വിട്ടതാണെന്നും പറഞ്ഞുവെങ്കിലും ഒരു പേപ്പർ നൽകാൻ തയാറായില്ല.(എൻ്റെ സുഹൃത്തിന് പേപ്പർ കിട്ടാത്തതല്ല അടിസ്ഥാന പ്രശ്നം)40 % ന് മുകളിൽ ശാരീരിക / മാനസിക അവശതകൾ അനുഭവിക്കുന്നവരോ,അവരുടെ ബന്ധുക്കളോ,ജനപ്രതിനിധികളോ, പൊതുപ്രവർത്തകരോ ആണ് ഇവിടെ ഈ ആവശ്യത്തിനായി വരുന്നത്. എനിക്കീ അനുഭവമാണെങ്കിൽ സാധാരണക്കാരന് എന്തായിരിക്കും അനുഭവം.

 തീർച്ചയായും ഇത്തരം സാഹചര്യങ്ങളിൽ പുലർത്തേണ്ട സാമാന്യ മര്യാദയും,മനുഷ്യത്വവും, സഹജീവിസ്നേഹവും,കാരുണ്യവും എന്നാണ് നമ്മുടെ സംവിധാനങ്ങൾക്ക് ഉണ്ടാവുക.ജനാധിപത്യത്തിൻ്റെ മധുരം പാവങ്ങൾക്ക് എന്നാണനുഭവിക്കാൻ കഴിയുക. ഈ ദുരനുഭവത്തിന് പകരം പറയാൻ എനിക്ക് വാക്കുകളില്ല; കലഹിക്കാൻ തത്ക്കാലം മനസ്സുമില്ല. ഒരു ബണ്ടിൽ A4 ഷീറ്റും 10 പേനയും താലൂക്ക് ആശുപത്രി ഓഫീസിൽ ഏൽപ്പിച്ച് സൂപ്രണ്ടിൻ്റെ അനുമതിക്ക് കാക്കാതെ അവശരും ആലംബഹീനർക്കും നൽകാനും,പേപ്പർ കഴിഞ്ഞാൽ വിളിച്ച് പറയണമെന്ന് പറയാനും മാത്രമേ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നുള്ളൂ.