ഫ്ലാസ്ക് പണിയെന്ന് കളിയാക്കിയവരോട്; ജഡ്ജി വിരമിച്ചപ്പോള്‍ പൊലീസുകാരന്‍: കുറിപ്പ്

‘കൂട്ടുകാരൊക്കെ കാണുമ്പോൾ കളിയാക്കി ചോദിക്കും, ഇനിയും നിർത്താറായില്ലേടാ നിന്റെ ഈ ഫ്ലാസ്ക്ക് പണി..’  ഒരു പൊലീസുകാരന്റെ അനുഭവക്കുറിപ്പിലെ വരികളാണിത്. എന്നാൽ ഇതിനു ശേഷം അദ്ദേഹം കുറിച്ചത് ഇൗ ഫ്ലാസ്ക്ക് പണി തന്ന മികച്ച ഒാർമകളും അനുഭവങ്ങളുമാണ്. കേരള ഹൈക്കോടതി ജഡ്ജി വി. ചിംദബരേഷ് വിരമിച്ചപ്പോള്‍ സുരക്ഷാ ജിവനക്കാരനായ സുള്‍ഫിഖാന്‍ റാവുത്തറാണ് ഫെയ്സ്ബുക്കിൽ അനുഭവക്കുറിപ്പിട്ടത്. വ്യക്തികളുടെ സുരക്ഷയ്ക്കായി നിയോഗിക്കുന്ന പൊലീസുകാരെ അവർക്കിടിയിൽ തന്നെ കളിയാക്കി വിളിക്കുന്ന പേരാണ് ഫ്ലാസ്ക്. എന്നാൽ ഇൗ ജഡ്ജിയ്ക്കൊപ്പമുള്ള അനുഭവം വെറും ഫ്ലാസ്ക് പണിയല്ലെന്ന് കുറിക്കുകയാണ് ഇൗ പൊലീസുകാരൻ. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 

ഞാനുമൊരു ഫ്ലാസ്ക്ക്

കഴിഞ്ഞ 8 വർഷത്തെ എന്റെ ഔദ്യോഗിക ഡ്യൂട്ടി എറണാകുളത്തെ പോലീസുകാർ സാധാരണ പറയാറുള്ളത് പോലെ ഫ്ലാസ്ക്കിന്റെതായിരുന്നു. പി.എസ്.ഒ ഡ്യൂട്ടിയ്ക്ക് കളിയാക്കി പറയുന്നതാണ് ഫ്ലാസ്ക്ക് എന്ന്. എന്റെ 15 വർഷ സർവ്വീസിനിടക്ക് ഒരാളോടൊപ്പം മാത്രമാണ് ഞാൻ പി എസ് ഒ ഡ്യൂട്ടി ചെയ്തത്. അത് ബഹു: ജസ്റ്റിസ് വി.ചിദംബരേഷ് സർ അവർകൾക്കൊപ്പം ബാച്ച്മേറ്റ്സ് ആയ കൂട്ടുകാരൊക്കെ കാണുമ്പോൾ നിർത്താറായില്ലേട ഈ ഫ്ലാസ്ക്ക് പണി എന്ന കളിയാക്കി ചോദിക്കുമ്പോൾ കൂടുതൽ ഇഷ്ടത്തോടെ അദ്ദേഹത്തോടൊപ്പം ചേർന്ന് നിൽക്കാനാണ് ഞാൻ തയ്യാറായത്. 

അതിന് കാരണമേറെ. 2011 നവംബറിലാണ് ഞാൻ സാറിനൊപ്പം ചേരുന്നത്. അന്ന് മുതൽ ഇന്ന് വരെ ഞങ്ങളുടെ അനുഭവങ്ങളിൽ ഒരു ജഡ്ജ്ജിന്റെ ആലാങ്കാരിക പരിവേശമൊന്നുമില്ലാതെ തുറന്ന മനസോടെ ഒരു ഗൃഹനാഥന്റെ കുപ്പായമാണദ്ദേഹം അണിഞ്ഞിരുന്നത്.കൂടുതൽ സുരക്ഷിതമായ ഒരു ഗൃഹാഗംമായി ഞാനും.വ്യക്തിപരവും സാമൂഹിക പരവും കുടുംബപരവുമായ എല്ലാ കാര്യങ്ങളും കൃത്യതയോടെ ചോദിച്ച് മനസിലാക്കുന്നതിന് പ്രത്യേക ശ്രദ്ധ ചൊലുത്തുന്ന ഒരു ഓഫീസർ എന്നത് പ്രത്യേകം പറയണം. തിരുമാനങ്ങളിലും അഭിപ്രായങ്ങളിലും ആർക്കും മുന്നിൽ വഴങ്ങാതെ സ്വന്തം നിലപാടിലൂന്നി നിൽക്കാൻ വിരമിക്കൽ ദിവസം വരെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 

ചെറിയ ചെറിയ കാര്യങ്ങൾ സൂഷ്മതയോടെ ശ്രദ്ധിക്കുകയും വിലയിരുത്തുകയും ചെയ്തു.കൂടെ ഉള്ള സ്റ്റാഫുകളെ കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം സ്വീകരിക്കില്ലാ. ഗൃഹനാഥനായ ഒരു ഓഫീസർ എങ്ങനെയാകണമെന്നതിനു ഉത്തമ മാതൃകയാണ് എന്റെ സർ.. ഒരു ഓഫീസർ ഇങ്ങനെയായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ മറ്റുള്ളവർക്കിത്തിരി പ്രയാസമായിരിക്കും. ഇങ്ങനെയായിരുന്നു കഴിഞ്ഞ 8 വർഷവുമെന്റ സർ .അധികാര പരിധികളുടെ ചിന്തകളെല്ലാം മാറ്റി വെച്ച് തുറന്ന ഹൃദയത്തോടെ സമൂഹിക ചുറ്റുപാടുകളെ നോക്കി കാണാനുള്ള സാറിന്റെ മനസ് അടുത്തറിഞ്ഞവർക്ക് വിസ്മയമാണ്. 

എന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ ശക്തമായ കരുതലും പിന്തുണയുമാണ് സാറിൽ നിന്ന് ലഭിച്ചത്. പൊതു വിഷയങ്ങളിലും സാമൂഹിക വിഷയങ്ങളിലും കൂടുതൽ താൽപര്യം കാണിച്ചിരുന്നു. അവയെ കുറിച്ച് വസ്തുതാപരമായ നിരീക്ഷണങ്ങൾ നടത്തിയിരുന്നു. അഭിപ്രായങ്ങൾ പറഞ്ഞിരുന്നു.സത്യം തുടിക്കുന്നതും ആഗ്രഹിക്കുന്നതുമായ നിരവധി വിത്യസ്ഥ വിധിന്യായങ്ങളുടെ ഉടമ. പൊതു സമൂഹവും മാധ്യമങ്ങളും വലിയ രീതിയിൽ ചർച്ച ചെയ്ത വിധിന്യായങ്ങൾ നിരവധി.

ആവശ്യങ്ങൾ ഒന്നും നടക്കാതിരുന്നിട്ടില്ല.ആഘോഷ ദിവസങ്ങളെല്ലാം കുടുംബത്തോടൊപ്പം കഴിയാൻ അവസരം നൽകുന്നതിന് അദ്ദേഹം പ്രത്യേകം താൽപര്യം കാണിച്ചു. പറയാനും കേൾക്കാനും ഒരു തടസവുമില്ലാത്ത ഓഫിസർ. സാധാരണ ‘കൊച്ചമ്മമാർ’ എന്നാണ് ഓഫിസർമാരുടെ ഭാര്യമാരെ ഒഴിവ് സമയ നുണപറച്ചിലിൽ പറയാറ്. പക്ഷേ 

ഞങ്ങളുടെ മാഡത്തെ പറ്റി തമാശയ്ക്ക് പോലും അങ്ങനെ പറയേണ്ടി വന്നിട്ടില്ല. അത്രയ്ക്ക് ശ്രദ്ധ ഞങ്ങളുടെ കാര്യത്തിൽ കാട്ടിയിരുന്നു. അതി രാവിലെ ബെഡ് കോഫി തയ്യാറാക്കി കൊണ്ട് തന്ന് തുടങ്ങി ഞങ്ങളുടെ ക്ഷേമത്തിന് ആവശ്യമായതെല്ലാം ചെയ്തു തന്നു. ഞങ്ങൾക്ക് ഒരു കുറവും വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ആവശ്യങ്ങൾ അറിഞ്ഞ് ചെയ്തു തന്നു.സ്നേഹവാത്സല്യങ്ങളുടെ നിറകുടം സാറിന്റെ അച്ഛൻ, കാർത്തിക്, ഗോവിന്ദ് മാഡത്തിന്റെ അച്ഛൻ ,അമ്മ ഇവരൊക്കെ ഞങ്ങളെ കുടുംബാംഗത്തെ പോലെയാണ് ചേർത്ത് നിർത്തിയത്.

സാറിനൊപ്പം ചേരുമ്പോൾ അവിടെ ഉണ്ടായിരുന്ന സഹപ്രവർത്തകർ പ്രൈവറ്റ് സെക്രട്ടറി ജയലക്ഷ്മി മാഡം. മാഡം നൽകിയ പിന്തുണയെന്നും ഹൃദയത്തിൽ സൂക്ഷിക്കും. മാഡം പ്രോമോഷനായ ശേഷം വന്ന ഷാജി സർ, പേഴ്സണൽ അസിസ്റ്റന്റ് ദീപ, പ്രിയ പോലീസ് സുഹൃത്തുക്കളായ രഘു, സന്തോഷ്, ജിജിമോൻ തുടർന്ന് വന്ന് എന്നെ ഏറ്റവും കുടുതൽ സഹിച്ച പ്രിയപ്പെട്ട അനുജൻ പി.പ്രവീൺ. ഒരു ജേഷ്ഠന്റെ ആവശ്യങ്ങൾക്ക് നല്കുന്ന എല്ലാ പരിഗണനയും നല്കി ഒരു ബുദ്ധിമുട്ടും പറയാതെ എല്ലാ സഹായങ്ങളും വിട്ടുവീഴ്ച്ചകളും നല്കി ഒപ്പം ചേർന്ന് നിന്ന പ്രവീൺ, റിസേർച്ച് അസിസ്റ്റന്റ് അരുൺ, ഡ്രൈവർമാരായ മുരളി, ഷൈൻ, അഗസ്റ്റിൻ, ഇടവേളകളിൽ വന്നു പോയ പ്രിയ കൂട്ട് കാരായ ഡ്രൈവർമാർ പ്രത്യേകിച്ച് ബിജുമോൻ കുടാതെ ഓർമ്മയുള്ള ഒട്ടേറെ മുഖങ്ങൾ, മറ്റ് കോടതി ഡ്രൈവർമാർ പി എസ് ഒ മാർ എസ്ക്കോട്ട് പ്രദീപ് ചേട്ടൻ, വടിമാരായിരുന്ന ബിജു, രാമനാരായൺ തുടർന്ന് വന്ന മജ്നു പാർട്ട് ടൈം മായ ചേച്ചി, സേതു ചേട്ടൻ, ശിവകുമാർ, സുനിൽ ചേട്ടൻ ഇവരൊക്കെ ഈ കാലഘട്ടത്തിലെ മറക്കാനാകത്ത മുഖങ്ങളാണ്.

കൂടുതൽ വിശദികരണമോ ആലങ്കാരികതയോ ആവശ്യമില്ലാതെ ബഹു: ഹൈക്കോടതിയിലെ ഏതൊരാൾക്കും നല്ല അഭിപ്രായം മാത്രമുള്ള ഞങ്ങളുടെ സ്വന്തം സർ ഇന്ന് ഔദ്യോഗിക കുപ്പായത്തോട് വിട പറയുന്നു.സർവ്വിസിൽ നിന്നും വിരമിക്കുന്നു.വാസനിക്കുന്ന വസന്തത്തിന്റെ 8 വർഷങ്ങക്ക് ഇന്ന് വിരാമം. എക്കാലവും ഓർത്തിരിക്കാൻ ഒട്ടേറെ അനുഭവങ്ങൾ സമ്മാനിച്ച നന്മ നിറഞ്ഞ സാറിന് എല്ലാ നന്മകളും.ഒരു മേൽ ഉദ്യോഗസ്ഥനെങ്ങനെ ആയിരിക്കണം എന്ന് എക്കാലവും സാറിനെ നോക്കി എനിക്ക് പറയാനാവും. 

സാറ് ആണ് സാറേ സർ....

സ്നേഹാദരവോടെ

എം.സുൽഫിഖാൻ റാവുത്തർ

സിവിൽ പോലീസ് ഓഫീസർ