നാൽപ്പത്തിയെട്ടാമത്തെ അപകടം; ഭാഗ്യം, പേര കാത്തു....

റാന്നി : വീടിനോടു ചേർന്ന് റോഡിൽ നിൽക്കുന്ന പേരയിൽ ഇടിച്ചു കാർ നിന്നതുമൂലം തോട്ടമൺ പാലനിൽക്കുന്നതിൽ ഷണ്മുഖം പിള്ളയും കുടുംബവും രക്ഷപ്പെട്ടത് നാൽപ്പത്തിയെട്ടാമത് അപകടത്തിൽ നിന്ന്. ചെറുതും വലുതുമായ 47 വാഹനങ്ങളാണ് ഷണ്മുഖം പിള്ളയുടെ വീട്ടു മുറ്റത്തേക്കു മറിഞ്ഞിട്ടുള്ളത്. 

പൂനലൂർ – മൂവാറ്റുപുഴ പാതയിൽ തോട്ടമൺകാവ് അമ്പലംപടിക്കും പേൾ സ്ക്വയറിനും മധ്യേയാണ് ഷണ്മുഖം പിള്ളയും കുടുംബവും താമസിക്കുന്നത്. എസ് പോലുള്ള 2 വളവുകൾക്കു മധ്യത്തിലായി റോഡിനോടു ചേർന്നാണ് ഇവരുടെ താമസം. വളവുകൾ തിരിഞ്ഞെത്തുന്ന വാഹനങ്ങളാണ് നിയന്ത്രണം വിട്ട് വീടിന്റെ മുറ്റത്തേക്കു മറിയുന്നത്.

പലപ്പോഴും വാഹനങ്ങൾ വീടിനു മുന്നിലെ കയ്യാലയിൽ തൂങ്ങി നിൽക്കുകയാണ്. ഇന്നലെ രാവിലെ ആറരയോടെ ബ്ലോക്കുപടി ഭാഗത്തു നിന്നു വന്ന കാർ വളവു തിരിഞ്ഞപ്പോൾ നിയന്ത്രണം വിട്ട് വീടിന്റെ മുന്നിലെ കയ്യാലയിലേക്ക് ഇടിച്ചു കയറിയിരുന്നു. പേര മരത്തിന്റെ ശിഖരങ്ങളിൽ തട്ടി കാർ നിന്നതിനാൽ മറിഞ്ഞില്ല.

അപകടങ്ങളൊഴിവാക്കാൻ വീടിനു മുന്നിൽ റോഡിൽ ഇടിതാങ്ങി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഷണ്മുഖം പിള്ള പലതവണ പിഡബ്ല്യുഡി അധികൃതർക്കു പരാതി നൽകിയിരുന്നു. താലൂക്ക് വികസന സമിതിയിലും പരാതി നൽകി. ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടി പരാതികളെല്ലാം നിരസിക്കുകയായിരുന്നു.