കൂറ്റൻ മുതലയെ തുരന്നു തിന്നുന്ന ആഴക്കടൽ പ്രാണികൾ; അമ്പരപ്പിക്കും വിഡിയോ

അറുപത്തഞ്ചു ദശലക്ഷം വർഷം മുമ്പ് കൂട്ടമായി നശിച്ചുപോയ മുതലകൾ ഇന്നുണ്ടായിരുന്നുവെങ്കിൽ കടലിലെ മറ്റുജീവികൾ എങ്ങനെ പ്രതികരിക്കുമെന്ന് മനസിലാക്കാനായി ഗവേഷകർ നടത്തിയ പരീക്ഷണം തികച്ചും ഞെട്ടികുക്കുന്നതായിന്നു. ലൂസിയാന സര്‍വകലാശാലയിലെ മറൈന്‍ കണ്‍സോര്‍ഷ്യം വിഭാഗം ഗവേഷകരാണ് ഈ പഠനത്തിനു തയാറായത്. വന്യജീവി വകുപ്പില്‍ നിന്ന് അനുമതി നേടിയ ശേഷം ചത്തുപോയ രണ്ട് മുതലകളെ സംഘടിപ്പിച്ച് ഇവയെ കടലിന്‍റെ അടിത്തട്ടിലേക്കെത്തിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് അവിടെ സംഭവിച്ചത് ഗവേഷകരെ പോലും അമ്പരപ്പിച്ച കാര്യങ്ങളാണ്. ഈ കാഴ്ചകള്‍ ഉള്‍ക്കൊള്ളുന്ന വിഡിയോ ദൃശ്യങ്ങള്‍ പിന്നീട് ഗവേഷകര്‍ പുറത്തു വിട്ടു. ചിലപ്പോള്‍ അറപ്പു തോന്നിയേക്കാമെങ്കിലും ആഴക്കടല്‍ ഗവേഷണത്തിലെ നിര്‍ണായക ചുവടു വയ്പ് എന്ന നിലയില്‍ അദ്ഭുതപ്പെടുത്തുന്നതു കൂടിയാണ് ഈ വിഡിയോ.

മുതലയുടെ കട്ടിയേറിയ പുറന്തോടു പോലും വകവയ്ക്കാതെ ആ ജീവികളുടെ മൃതദേഹങ്ങളെ തുരന്നു തിന്നുന്ന ആഴക്കടല്‍ പ്രാണികളെയാണ് വിഡിയോയില്‍ കാണാനാകുക. ഭീമന്‍ ഐസോപോഡുകള്‍ എന്നറിയപ്പെടുന്ന ഈ പ്രാണികള്‍ക്ക് ഒരു ഫുട്ബോളിന്‍റെ വലുപ്പമാണുള്ളത്. ഇതുവരെ കാണാത്ത ഒരു ജീവിയെ ഐസോപോഡുകള്‍  തിന്നു തീര്‍ത്ത വേഗം അദ്ഭുതപ്പെടുത്തിയെന്ന് ഗവേഷകര്‍ പറയുന്നു. മുതലകളെ ആഴക്കടലിലേക്കിറക്കി ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ ഇക്കാര്യം ഐസോപോഡുകള്‍ മണത്തറിഞ്ഞു. തുടര്‍ന്ന് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇവ മുതലയെ തിന്നുതീര്‍ക്കുകയും ചെയ്തു.