ആത്മവിശ്വാസത്തിന്‍റെ ചിരി; സോഷ്യല്‍ വാളിൽ വാഴ്ത്തും ആക്രോശവും; വൈറൽ ഗേൾ

പോയവര്‍ഷം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നവരില്‍ ആരാണ് നിങ്ങളുടെ താരം..? സോഷ്യല്‍ സ്റ്റാറിനെ തിരഞ്ഞെടുക്കാനുള്ള മനോരമ ന്യൂസ് ഡോട്ട്കോമിന്‍റെ വോട്ടെടുപ്പ് തുടരുന്നു. ആ 12 പേരില്‍ ഒരാളെ പരിചയപ്പെടാം...

‌ഹനാൻ- ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ സമൂഹമാധ്യമങ്ങളിലെ താരമായ പെണ്‍കുട്ടി. ഒരു ‌‌പകലിനു ശേഷം അതേ സോഷ്യൽ ചുവരിൽ തന്നെ ആക്രോശങ്ങളേറ്റു വാങ്ങേണ്ടിവന്ന പെൺകുട്ടി. നാടകീയമായിരുന്നു ഹനാന്‍റെ പെട്ടെന്നുള്ള പ്രശസ്തിയും പിന്നീടുള്ള സംഭവവികാസങ്ങളും. പെട്ടെന്നൊരു ദിവസം വാഴ്ത്തപ്പെട്ടു, ഒരു പകലിന്‍റെ ആയുസിനപ്പുറം അനാവശ്യമായ അപഹാസങ്ങളുടെ മധ്യത്തിലേക്ക് എറിയപ്പെട്ടു. 

പഠനത്തിന് ശേഷം 60 കിലോമീറ്ററുകള്‍ സഞ്ചരിച്ച് മീന്‍ വില്‍പ്പന നടത്തുന്ന ഹനാൻ ഹനാനിയെക്കുറിച്ചുള്ള വാര്‍ത്ത ഏറെ ഉത്സാഹത്തോടെയാണ് മലയാളി ഏറ്റെടുത്തത്. മണിക്കൂറുകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ ഇത് ഒരു സിനിമ പ്രമോഷന്‍റെ ഭാഗമാണെന്ന പ്രചരണം ശക്തമാക്കി ചില കേന്ദ്രങ്ങള്‍. ഇതോടെ ഹനാനെതിരെ വലിയ തോതിലുള്ള പ്രചരണം നടന്നു. വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി ഹനാന്‍ തന്നെ രംഗത്തെത്തി. തന്നെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും ലൈവിൽ വന്നു കരഞ്ഞു. 

വെറുതേ വിടാൻ മലയാളി ഒരുക്കമായിരുന്നില്ല. പോകുന്നിടത്തെല്ലാം പിന്തുടർന്ന് ആക്രോശങ്ങൾ വീണ്ടും തുടർന്നു. മീന്‍വിറ്റ് നടന്നവള്‍ ഇപ്പോള്‍ പണവും സൗകര്യങ്ങളുമായപ്പോള്‍ ആഢംബര ജീവിതം നയിക്കുന്നു എന്ന രീതിയിൽ പ്രചാരണങ്ങൾ നടന്നു. 

അപകടത്തെത്തുടര്‍ന്ന് നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റതോടെയാണ് ഹനാൻ വീണ്ടും വാർത്തകളില്‍ നിറഞ്ഞത്. ആശുപത്രിക്കിടക്കയിൽ നിന്ന് വീട്ടിലേക്കു തിരിച്ചെത്തിയെങ്കിലും പഴയെ പോലുള്ള മീൻവിൽപന സാധ്യമായിരുന്നില്ല. തുടർന്ന് ഓണ്‍ലൈന്‍ ഫിഷ് മാര്‍ക്കറ്റിങ്ങിലേക്ക്. വായ്പയെടുത്താണ് ഇതിനായുള്ള പണം ഹനാന്‍ കണ്ടെത്തിയത്. 

ഇടയിൽ ഹുക്ക വലിക്കുന്ന വിഡിയോ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. അപകടസമയത്ത് ഇടക്കൊരൽപം സഹതാപം കാണിച്ച മലയാളി വീണ്ടും സട കുടഞ്ഞെഴുന്നേറ്റു, സദാചാര ബോധമുണര്‍ന്നു, വർധിത വീര്യത്തോടെ ആക്രമണം തുടർന്നു. പല സ്ഥലങ്ങളിലും പോകുമ്പോൾ ഭക്ഷണം കഴിക്കാൻ പലരും നിർബന്ധിക്കാറുണ്ട്. ഹുക്കയെക്കുറിച്ചു കേട്ടപ്പോൾ ഒന്നു വലിച്ചു നോക്കണമെന്നു തോന്നി. പുകയില വിഭാഗത്തില്‍പ്പെടുന്നതല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വലിച്ചതെന്നും വിശദീകരിച്ച് ഹനാൻ രംഗത്തെത്തി. 

പാട്ടും അഭിനയവുമൊക്കെ ഹനാനൊപ്പമുണ്ട്. സിനിമാ സ്വപ്നങ്ങളും ഒപ്പമുണ്ട്. 

സമൂഹമാധ്യമങ്ങളുടെ തല്ലും തലോടലുമേറ്റ ഹനാൻ ആണ് മനോരമ ന്യൂസ്. കോം സംഘടിപ്പിക്കുന്ന സോഷ്യൽ സ്റ്റാർ 2018 പട്ടികയിലുള്ളവരിൽ ഒരാൾ.

നിങ്ങളുടെ സോഷ്യൽ സ്റ്റാറിന് വോട്ട് ചെയ്യാം: 

manoramanews.com/socialstar2018