കലക്ടർ ബ്രോ എന്ന സ്നേഹപ്പേരില്‍ മലയാളികള്‍ക്ക് സുപരിചിതനായ പ്രശാന്ത് നായരെ ഫെയ്സ്ബുക്കില്‍ നിന്ന് ‘കാണാതായി’. ഏറെ ഫോളോവേഴ്സുള്ള അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പേജ് അദൃശ്യമായതോടെ സ്നേഹാന്വേഷണങ്ങളും സജീവമായി. തന്റെ അക്കൗണ്ടിന്റെ പേര് ബ്രോ സ്വാമി എന്ന് മാറ്റിയിരുന്നുവെന്നും അതിനു ശേഷമാണ് സാങ്കേതിക കാരണങ്ങളാൽ വെരിഫൈഡ് ഫെയ്സ്ബുക്ക് അക്കൗണ്ട് നിർജീവമായതെന്നും അദ്ദേഹം മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.
എന്നാൽ ഇൻസ്റ്റഗ്രാമിലും വാട്ട്സാപ്പിലും സജീവമാണ്. എന്തായാലും ബ്രോയുടെ ഫെയ്സ്ബുക്ക് ഉപയോഗം താൽക്കാലിമായിയെങ്കിലും കുറഞ്ഞതിന്റെ സന്തോഷത്തിലാണ് ഭാര്യ.
കലക്ടര്‍ ബ്രോയെ രണ്ടു ദിവസമായി കാണാനില്ല എന്ന വിവരം നിങ്ങള്‍ അറിഞ്ഞോയെന്ന് ചോദിച്ച് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി രംഗത്തെത്തിയിരുന്നു. നർമ്മം കലർന്ന പോസ്റ്റിലുടെ മുരളി തുമ്മാരകുടി ഈ കാര്യം പറയുന്നത്. കേന്ദ്രവും കേരളവും മാത്രമല്ല ലോകമെമ്പാടും ഉള്ള സ്വാമി ഭക്തരും ഡിങ്കോയിസ്റ്റുകളും കലക്ടർ ബ്രോയെ കാണാത്തിൽ അല്‍പം ആശങ്കാകുലര്‍ ആണ്.
ബ്രോ നമ്മളെ ബ്ലോക്കിയതാണോ എന്ന് ചിലര്‍, ബ്രോ കണ്ടം വഴി ഓടിയതാണോ എന്ന് മറ്റു ചിലര്‍. അയാള്‍ കവിത എഴുത്തുകയാണോ എന്ന് വേറെ ചിലര്‍. സത്യം അതൊന്നുമല്ല എന്ന് പറയാന്‍ മൊയ്‌ലാളി എന്നെ ഏല്‍പിച്ചിരിക്കയാണ് എന്നാണ് മുരളിയുടെ കുറിപ്പ്. ശക്തരിൽ ശക്തനായ നമ്മുടെ ബ്രോ തിരിച്ചു വരും എന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെക്കുന്നു.
ഏതായാലും കുറിപ്പുകളും കുറിക്കുകൊള്ളുന്ന നിലപാടുകളുമായി പ്രിയപ്പെട്ട ബ്രോയുടെ പേജ് എത്രയും വേഗം സജീവമാകട്ടെയെന്ന ആശംസയാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്.