ചരിത്രവിധിക്ക് പിന്നാലെ വിവാഹസ്വപ്നം പറഞ്ഞ് ആദ്യ ട്രാൻസ് സിവിൽ സർവീസ് ഓഫീസര്‍

'ഈ വിധിക്കായി ഒരുപാട് കാത്തിരുന്നിട്ടുണ്ട്. ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക വിവാഹനിയമം നടപ്പിലാക്കുന്നത് കാത്തിരിക്കുകയാണ് ഞങ്ങൾ. എന്റെ പങ്കാളിയ്ക്കൊപ്പം ഒരു കുടുംബജീവിതം സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു' സ്വവർഗാനുരാഗം കുറ്റകരമല്ലെന്ന ചരിത്രവിധിയ്ക്ക് പിന്നാലെ വിവാഹിതയാകാനൊരുങ്ങുകയാണ് ഒഡീഷയിലെ ആദ്യ ട്രാൻസ്ജെൻഡർ സിവിൽ സർവീസ് ഓഫീസറായ ഐശ്വര്യ ഋതുപർണ പ്രതാൻ. 

ഒഡീഷയിലെ  ആദ്യ ട്രാൻസ് ജെൻഡർ ഗസറ്റഡ് ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥയാണ് ഐശ്വര്യ. ഐശ്വര്യയുടെ ജീവിത പങ്കാളിയുമായി തന്നെ അവളുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ട്രാന്‍സ് സമൂഹം. 

2017 ലാണ് ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ ഒഡീഷ സര്‍ക്കാര്‍ ഐശ്വര്യയെ സര്‍ക്കാര്‍ സർവീസില്‍ നിയമിച്ചത്. ഇന്ന് വിവാഹം സ്ത്രീയ്ക്കും പുരുഷനും ഉള്ളതാണ്. എല്‍ജിബിടി സമൂഹത്തിനും തങ്ങള്‍ ഇഷ്ടപ്പെടുന്ന ആളെ നിയമപരമായി വിവാഹം ചെയ്യാന്‍ കഴിയുന്നതിന് കോടതി ഇടപെടണമെന്നും ഐശ്വര്യ പറഞ്ഞു. 

എന്‍റെ പങ്കാളിയ്ക്കൊപ്പമുള്ള നല്ല കുടുംബ ജീവിതം ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. വിവാഹത്തിന് ശേഷം ഒരു അനാഥ പെണ്‍കുട്ടിയെ ദത്തെടുത്ത് വളര്‍ത്താനാണ് തീരുമാനം '' -  ഐശ്വര്യ പറഞ്ഞു. 

ഒഡീഷയിലെ കന്ധമല്‍ ജില്ലയിലെ കനബഗിരി സ്വദേശിയാണ് ഐശ്വര്യ. പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍നിന്ന് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടിയ ഐശ്വര്യ സ്റ്റേറ്റ് സിവില്‍ സർവീസ് വിജയിച്ചാണ് സര്‍ക്കാര്‍ ജോലി നേടിയത്.