അമ്മ പറഞ്ഞു, അപ്പുറത്തിരുന്ന് ഭക്ഷണം കഴിക്കാം: കേട്ടില്ലായിരുന്നെങ്കിൽ കാത്തിരുന്നത് ദുരന്തം

എട്ടിക്കുളത്ത് വീടിന്റെ അടുക്കളഭാഗം നിലംപൊത്തിയപ്പോൾ എട്ടംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. എട്ടിക്കുളം പുതിയ ഭഗവതി ക്ഷേത്ര സമീപത്തെ പള്ളിക്കര പവിത്രന്റെ വീടിന്റെ അടുക്കള ഭാഗമാണ് ഇന്നലെ രാവിലെ നിലംപൊത്തിയത്. പവിത്രനും സഹോദരൻ നാരായണനും അവരുടെ ഭാര്യമാരും മക്കളും 82 വയസ്സുള്ള അമ്മയും ഉൾപ്പെട്ട കുടുംബം രാവിലെ പ്രഭാതഭക്ഷണം കഴിക്കുമ്പോഴാണ് വീടിന്റെ അടുക്കളഭാഗം തകർന്നുവീണത്. 

സാധാരണ അടുക്കളയിലിരുന്ന് ഭക്ഷണം കഴിക്കുകയാണു പതിവെങ്കിലും ഇന്നലെ അമ്മയുടെ നിർദേശപ്രകാരം എല്ലാവരും ഒരുമിച്ച് അടുത്ത മുറിയിലിരുന്നു കഴിക്കുകയായിരുന്നു. ഭക്ഷണ സാധനങ്ങൾ അടുത്ത മുറിയിലെത്തിച്ച് വിളമ്പുന്നതിനിടയിലാണ് അടുക്കളഭാഗം തകർന്നടിഞ്ഞത്. സംഭവസ്ഥലം വില്ലേജ് ഓഫിസർ പി.സുധീർ കുമാർ ഉൾപ്പെടെയുള്ളവർ സന്ദർശിച്ചു.