മീറ്റ് ദ പ്രസ്സില്‍ ആ ചോദ്യം ജയസൂര്യയെ ചൊടിപ്പിച്ചു... ക്യാപ്റ്റനെ ക്ഷുഭിതനാക്കിയ കുനിഷ്ട്..!

കോഴിക്കോട് പ്രസ്ക്ലബ് ആണ് വേദി. മീറ്റ് ദ പ്രസ്സില്‍ ക്യാപ്റ്റന്‍ സിനിമയുടെ ഫുള്‍ ടീമുണ്ട്. പ്രസന്നവദനനായി സൗമ്യനായി തുടങ്ങിയ ജയസൂര്യക്ക് തുടക്കത്തില്‍ തന്നെ അലോസരമുണ്ടാക്കി ആരുടെയോ മൊബൈല്‍ ശബ്ദിച്ചു. ഭാഗ്യം പത്രക്കാരുടേതല്ല. സിനിമാ ടീമില്‍ ആരുടെയോ മൊബൈലാണ് അസ്ഥാനത്ത് ചിലച്ചത്. ലേശം ദേഷ്യം വന്നെങ്കിലും താരം അത് ഒതുക്കി. ചിരിച്ച് കൊണ്ട് തുടര്‍ന്നു.

ക്യാപ്റ്റനിലെ നായകവേഷം കയ്യടികള്‍ സ്വന്തമാക്കുമ്പോള്‍ അതേക്കുറിച്ച് പറഞ്ഞുതന്നെ ജയസൂര്യ തുടങ്ങി. മൂന്ന് മാസക്കാലം നടത്തിയ പരിശ്രമങ്ങളെ കുറിച്ചാണ് അദ്ദേഹം വാചാലനായത്. ‘സത്യനെ മനസ്സിലേക്കാവാഹിച്ച് കുറെനാള്‍ സത്യനായി ജീവിച്ചു. ഭ്രാന്തമായ നാളുകളില്‍ സിനിമ മാത്രമായിരുന്നു മനസ്സില്‍. ഫുട്ബോളുമായി യാതൊരു ബന്ധവുമില്ലായിരുന്നു. സത്യനെന്ന കായിക പ്രതിഭയെയും പരിചയമില്ല. പക്ഷെ സംവിധായകന്‍ പ്രജേഷ് സെന്നിലൂടെ ജയന്‍ സത്യനെ അറിഞ്ഞു. പിന്നെ അഭ്രപാളിയില്‍ സത്യനായി ജീവിച്ചു.’ 

സത്യന്‍റെ ഭാര്യ അനിതയായി വേഷമിട്ട അനു താരയും ഷറഫലിയായെത്തിയ ദീപക്കും സംവിധാകന്‍ പ്രജേഷ്സെന്നുമെല്ലാം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ സരസമായി നേരിട്ടു. 

പ്രസ്മീറ്റ് അവസാനിപ്പിക്കാമെന്ന് പറഞ്ഞ് പത്രപ്രവര്‍ത്തക യൂനിയന്‍ നേതാവ് കമാല്‍ വരദൂര്‍ നടത്തിയ ഇടപെടലിനെ തടഞ്ഞ് മുന്‍നിരയില്‍ നിന്നെത്തിയ ആ ചോദ്യം രംഗം കുറച്ച് വഷളാക്കി. ‘താങ്കള്‍ പണ്ട് റോഡ് നന്നാക്കാനും കുഴിയെടുക്കാനുമൊക്കെ മുന്‍നിരയില്‍ നിന്ന് സാമൂഹ്യപ്രതിബദ്ധത തെളിയിച്ച നടനാണ്, ഇപ്പോള്‍ അത്തരം ഉദ്യമങ്ങളില്ലേ..? അല്‍പം പരിഹാസ്യമായി ജയസൂര്യയുടെ മറുപടിയെത്തി, ‘ആ പണി താങ്കള്‍ക്കും പറ്റുമല്ലോ..?’ മാധ്യമപ്രവര്‍ത്തകനും വിട്ടില്ല. ‘ഞാന്‍ അങ്ങനെ ചെയ്യുന്നില്ലെന്ന് പറഞ്ഞില്ലല്ലോ...താങ്കളുടെ ഇടപടലുകളെ കുറിച്ചാണ് ചോദ്യം..?’

‘ഞാന്‍ ഒരു സിനിമാക്കാരനായത് കൊണ്ട് അന്നത് വാര്‍ത്തയായി, താങ്കള്‍ ചെയ്താല്‍ അത് വാര്‍ത്തായാകില്ല...’ ‘ഞാന്‍ ചെയ്താല്‍ വാര്‍ത്ത ആകില്ല, കാരണം ‍ഞാന്‍‌ വാര്‍ത്ത കൊടുക്കുന്ന ആളാണല്ലോ...’ ചിരിച്ച് കൊണ്ട് മാധ്യമ പ്രവര്‍ത്തകനും തുടര്‍ന്നു. ചോദ്യം തന്നെ ചൊടിപ്പിച്ചതിന്‍റെ കാരണവും ജയസൂര്യ പറഞ്ഞു. ‘എല്ലാ ചോദ്യങ്ങളും നെഗറ്റീവായും പോസറ്റീവായും ചോദിക്കാമല്ലോ..?’

ഏതായാലും പ്രസ്മീറ്റ് അവസാനിച്ച് താഴെയെത്തിയപ്പോള്‍ കുനിഷ്ട് ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ പുറത്തു തട്ടി ചിരിച്ച് കൊണ്ട് ജയസൂര്യ പറഞ്ഞു: ‘നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെടാാാാാാാാാ....!!’