കൊച്ചിയുടെ കാഴ്ചകളിൽ അലിഞ്ഞു ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ കടവന്ത്രയിലെ വസതിയിലെത്തിയ ഷെയ്ഖ് സുൽത്താൻ ഏറെ നേരം അവിടെ ചെലവഴിച്ചു.
ഒട്ടേറെ വിഭവങ്ങളാണ് ഉച്ചഭക്ഷണത്തിനുവേണ്ടി തയാറാക്കിയിരുന്നത്. കേരളീയ ഭക്ഷണത്തോടൊപ്പം ഉത്തരേന്ത്യൻ, അറബ് വിഭവങ്ങളുമുണ്ടായിരുന്നു. എന്നാൽ, കേരളീയ രീതിയിൽ തയാറാക്കിയ മട്ടൺ ബിരിയാണിയും ചെമ്മീൻ ഉലർത്തിയതുമായിരുന്നു ഷെയ്ഖിനു പ്രിയപ്പെട്ട വിഭവങ്ങൾ.
കബാബ്, മലായ് ചിക്കൻ എന്നിവയും അദ്ദേഹം ഏറെ ആസ്വദിച്ചു കഴിച്ചു. ഭക്ഷണം തയാറാക്കാൻ അബുദാബിയിൽനിന്ന് യൂസഫലിയുടെ സ്വന്തം പാചകക്കാരൻ നസീബുല്ല എത്തിയിരുന്നു. ഭക്ഷണമൊരുക്കിയ നസീബുല്ലയെ അഭിനന്ദിക്കാനും ഒപ്പം നിർത്തി ഫോട്ടോയെടുത്തു നൽകാനും ഷെയ്ഖ് മറന്നില്ല.
രാവിലെ 11 മണിയോടെ കടവന്ത്രയിലെ വസതിയിലെത്തിയ ഷെയ്ഖ് സുൽത്താൻ ഒരു മണിയോടെയാണു വിമാനത്താവളത്തിലേക്കു തിരിച്ചത്. പൊലീസ് സന്നാഹത്തോടെ പുറപ്പെട്ട സംഘത്തെ കാണാൻ റോഡിന് ഇരുവശവും ആളുകൾ കൂടിയതോടെ ഷെയ്ഖ് സുൽത്താൻ വാഹനത്തിന്റെ വേഗം കുറയ്ക്കാൻ നിർദേശിച്ചു. ജനങ്ങളെ അഭിവാദ്യം ചെയ്യാനും അദ്ദേഹം തയാറായി. കേരളത്തിലെ ജനങ്ങൾ നല്ല ഹൃദയമുള്ളവരാണെന്ന് അദ്ദേഹം എം. എ. യൂസഫലിയോടു പറഞ്ഞു.