ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കേരളാ മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ വാക്കു പാലിച്ചു. ചെറിയ കേസുകളിൽ പെട്ടു ഷാർജയിലെ ജയിലുകളിൽ മൂന്നു വർഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന ഉറപ്പു പാലിച്ച് മലയാളികൾ ഉൾപ്പെടെ 149 ഇന്ത്യക്കാരെ ഷാർജ ഭരണകൂടം മോചിപ്പിച്ചു.
ചെക്ക് കേസുകളിലും സിവിൽ കേസുകളിലും കുടുങ്ങി മൂന്നു വർഷത്തിലേറെയായി ജയിൽവാസം അനുഭവിക്കുന്നവരെ മോചിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന കണക്കിലെടുത്തായിരുന്നു പ്രഖ്യാപനം. ഇൗ പൊതുമാപ്പിന്റെ അടിസ്ഥാനത്തിൽ 149 ഇന്ത്യക്കാർ മോചിതരാകുമെന്ന് ഇരുവരും സംയുക്ത പ്രഖ്യാപനത്തിൽ അറിയിച്ചിരുന്നു.
കേരള സന്ദർശനത്തിനിടെ ഷെയ്ഖ് സുൽത്താൻ, രാജ്ഭവനിൽ കാലിക്കറ്റ് സർവകലാശാലയുടെ ഡി ലിറ്റ് സ്വീകരിച്ചു നടത്തിയ മറുപടി പ്രസംഗത്തിലാണ് ഇന്ത്യക്കാരുടെ മോചനം ഉറപ്പുനൽകിയത്. ആ നല്ല മനസ്സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. മൂന്നു വർഷമായി ജയിലിൽ കഴിയുന്ന മലയാളികളെ കേരളത്തിലേക്കു തിരിച്ചുവിടണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭ്യർഥന. എന്നാൽ, മലയാളികളെയെന്നല്ല ഇന്ത്യക്കാരെ മുഴുവൻ വിട്ടയയ്ക്കാമെന്നും അവരെ അവിടെത്തന്നെ ജോലിയിൽ തുടരാൻ അനുവദിക്കാമെന്നും അദ്ദേഹം ഉറപ്പു നൽകുകയായിരുന്നു.
സാമ്പത്തിക ക്രമക്കേടുകളിലും നിസാര കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടവരെയാണു മോചിപ്പിച്ചത്. രണ്ടുകോടി യുഎഇ ദിർഹത്തിന്റെ വരെ (35.58 കോടി രൂപ) സാമ്പത്തിക ക്രമക്കേടിൽ ഉൾപ്പെട്ടവരെയാണു നിരുപാധികം വിട്ടയച്ചത്. ജയിൽമോചിതരായ ശേഷം ഷാർജയിൽത്തന്നെ അവർക്കു ജോലി ചെയ്യാമെന്നും ഷെയ്ഖ് സുൽത്താൻ വ്യക്തമാക്കിയിരുന്നു. അതേസമയം, ക്രിമിനൽ കേസ് പ്രതികൾക്കു പൊതുമാപ്പ് ബാധകമല്ല.