കുറഞ്ഞ ചെലവിൽ സ്റ്റുഡിയോ അപാർട്മെന്റുകൾ വാടകയ്ക്ക് നൽകാമെന്നു പറഞ്ഞ് ഒട്ടേറെ പേരിൽ നിന്ന് വൻ തുക തട്ടിയെടുത്ത ഏഷ്യക്കാരനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഷാർജയിലെ നിർമാണത്തിലുള്ള കെട്ടിടങ്ങളിൽ കുറഞ്ഞ വാടകയ്ക്ക് അപാർട്മെന്റുകൾ ലഭ്യമാണെന്ന് പത്രങ്ങളിലും വെബ്സൈറ്റുകളിലും പരസ്യം നൽകിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
പരസ്യം കണ്ട് ഫോൺ വിളിക്കുന്നവരെ കൂട്ടിക്കൊണ്ടുപോയി നിർമാണത്തിലുള്ള കെട്ടിടം കാണിച്ചുകൊടുക്കും. എന്നാൽ, വാക്ക് നൽകിയ സമയം കഴിഞ്ഞിട്ടും ഫ്ലാറ്റിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ബുക്ക് ചെയ്തിരുന്നവർ ഫോൺ വിളിച്ചപ്പോൾ സ്വിച്‍ഡ് ഒാഫായിരുന്നു.
വിവിധ പൊലീസ് സ്റ്റേഷനുകളിൽ തട്ടിപ്പിനെ കുറിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. വ്യത്യസ്ത സിംകാർഡുകൾ പ്രതി ഉപയോഗിച്ചിരുന്നുതായി പൊലീസ് കണ്ടെത്തി. കൂടാതെ, വ്യാജ വാടക കരാറുകളും ഉണ്ടാക്കി. പറ്റിക്കപ്പെട്ടവർ പൊലീസിനെ സമീപിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഒാൺലൈൻ പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പ് നൽകി.